ഇലക്ഷൻ ചൂടിൽ ഇന്ധനം കത്തിതീരില്ല; പ്രചരണത്തിന് കാർബൺ ന്യൂട്രൽ വാഹനവുമായി യുവ എൻജിനിയർ
തിരുവനന്തപുരം: തിരഞ്ഞെടുപ്പുചെലവ് കുറയ്ക്കാൻ ‘കാർബൺ ന്യൂട്രൽ കാംപെയ്ൻ വെഹിക്കിൾ’ എന്ന ആശയവുമായി യുവ എൻജിനിയർ. ഗ്രീൻ അനൗൺസ്മെന്റ് സിസ്റ്റം എന്ന പുതിയ സംവിധാനം വഴിയാണ് ഇത് നടപ്പിലാക്കുന്നത്. ഇലക്ട്രിക് ഓട്ടോയിൽ ഘടിപ്പിക്കാൻകഴിയുന്ന സ്പീക്കർ, ആംപ്ലിഫയർ, സോളാർ പാനൽ, ചാർജിങ് യൂണിറ്റ്, ബാറ്ററി എന്നിവ അടങ്ങുന്നതാണ് ഗ്രീൻ അനൗൺസ്മെന്റ് സിസ്റ്റം.
സോളാർ പാനൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിവഴി മൈക്ക് സെറ്റ്, ആംപ്ലിഫയർ എന്നിവ പ്രവർത്തിപ്പിക്കാം. അന്തരീക്ഷമലിനീകരണം തടയാമെന്നതും പ്രകൃതി സൗഹൃദമാണെന്നതുമാണ് പുതിയ സംവിധാനത്തിന്റെ നേട്ടം. വെയിലുള്ള സമയങ്ങളിൽ നേരിട്ടും അല്ലാത്തപ്പോൾ ബാറ്ററിയിൽ ശേഖരിച്ചുവെക്കുന്ന വൈദ്യുതി ഉപയോഗിച്ചുമാണ് പ്രവർത്തനം. പത്തുമണിക്കൂർ വരെ വൈദ്യുതി സംഭരിച്ചുവെക്കാൻ കഴിയുമെന്ന് ആശയം മുന്നോട്ടുവെച്ച തലസ്ഥാനത്തുനിന്നുള്ള ശ്യാംകുമാർ പറയുന്നു.
വർഷങ്ങളുടെ അധ്യാപന പരിചയമടക്കമുള്ള ഇദ്ദേഹം നിലവിൽ ഐ.എക്സ് ഗ്രീൻ എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ്. തിരഞ്ഞെടുപ്പു സമയങ്ങളിൽ നിരവധി വാഹനങ്ങളാണ് പ്രചാരണപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്. ഇവയിലെ ജനറേറ്ററിൽ നിന്നുൾപ്പെടെ വൻതോതിലാണ് മലിനീകരണം ഉണ്ടാകുന്നത്. പുതിയ സംവിധാനം ഇത് ലഘൂകരിക്കും. റെക്കോഡ് ചെയ്തവ, മൊബൈലിൽ നിന്നുള്ളവ ഉൾപ്പെടെയുള്ള അനൗൺസ്മെന്റുകൾ പുതിയ സംവിധാനത്തിലൂടെ പ്രവർത്തിപ്പിക്കാം.
നിലവിൽ ഇലക്ട്രിക് സവാരി ഓട്ടോറിക്ഷകൾക്ക് അനുയോജ്യമായതരത്തിലാണ് രൂപകല്പന. ഓട്ടോറിക്ഷകളിലും പ്രചാരണം നടത്താമെന്നത് നേട്ടമാണ്. പ്രചാരണ വാഹനം പ്രവർത്തിപ്പിക്കാൻ ഒരാൾമാത്രം മതിയാകും. സംവിധാനത്തിന്റെ മാതൃകാ രൂപമാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. ഭാവിയിൽവരുന്ന തിരഞ്ഞെടുപ്പുകളിൽ പൂർണതോതിൽ പ്രാവർത്തികമാകുമെന്നും ശ്യാംകുമാർ പറയുന്നു. ഒരു ലക്ഷം രൂപയോളമാണ് നിർമാണച്ചെലവ്. തലസ്ഥാനത്ത് ട്രിവാൻഡ്രം എൻജിനിയറിങ് സയൻസ് ആൻഡ് ടെക്നോളജി റിസർച്ച് പാർക്കിനുള്ളിലാണ് ശ്യാംകുമാറിന്റെ സ്ഥാപനം പ്രവർത്തിക്കുന്നത്.
