കേരളം മാറ്റത്തിന്റെ പാതയിൽ, പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടം-മോദി
പാലക്കാട്: എൻ.ഡി.എ. സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട്ടെത്തി. സംസ്ഥാനത്ത് ബി.ജെ.പി. ഏറ്റവും കൂടുതൽ പ്രതീക്ഷവയ്ക്കുന്ന സീറ്റുകളിലൊന്നായ പാലക്കാട് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
ഹെലിക്കോപ്റ്റർ മാർഗം പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രിയെ വൻ ജനക്കൂട്ടമാണ് സ്വീകരിച്ചത്. അവിടെനിന്ന് വാഹനവ്യൂഹത്തിൽ അദ്ദേഹം കോട്ടമൈതാനത്തേക്ക് പുറപ്പെട്ടു. മിഷൻ സ്‌കൂൾ ജങ്ഷൻ മുതൽ എസ്.ബി.ഐ. ജങ്ഷൻ വരെ റോഡിന് ഇരുവശവും തിങ്ങിനിറഞ്ഞ പ്രവർത്തകരെ അദ്ദേഹം റോഡ് ഷോയിലൂടെ അഭിവാദ്യം ചെയ്തു. റോഡ് ഷോയ്ക്ക് ശേഷം കോട്ടമൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം സംസാരിക്കും.
സമ്മേളന നഗരിയിൽ മറ്റ് പ്രധാന സ്ഥാനാർഥികളും മോദിയോടൊപ്പം വേദി പങ്കിടുന്നുണ്ട്. കേരളത്തിലേക്ക് എത്തുന്നതിന് മുൻപ് പ്രധാനമന്ത്രി എക്സിൽ മലയാളത്തിൽ കുറിച്ച കാര്യങ്ങൾ രാഷ്ട്രീയ ശ്രദ്ധ നേടിയിരുന്നു. കേരളത്തിലെ പൊതുമനോഭാവം എൻ.ഡി.എ.യ്ക്ക് അനുകൂലമാണെന്നും എൽ.ഡി.എഫ്., യു.ഡി.എഫ്. മുന്നണികളുടെ ഭരണത്തിൽ ജനങ്ങൾ അതൃപ്തരാണെന്നും അദ്ദേഹം കുറിച്ചു. ഇന്ന് വൈകീട്ട് കേരളത്തിലെ ജനങ്ങൾക്കൊപ്പമായിരിക്കുമെന്ന് അദ്ദേഹം മലയാളത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
