ഗൾഫിൽ അഞ്ചിടത്ത് ശക്തമായ വ്യോമാക്രമണം നടത്തി ഇറാൻ
ദുബായ്: ഗൾഫ് രാജ്യങ്ങളിൽ പലയിടത്തും ഇറാന്റെ ശക്തമായ ആക്രമണം. അബുദാബിയിലെ കെസാദ് സാമ്പത്തിക മേഖലയിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്കു പരിക്കേറ്റു. ഒമാനിലെ സലാല തുറമുഖത്തേയ്ക്ക് ഡ്രോൺ ആക്രമണമുണ്ടായി. സൗദി അറേബ്യയിലെ അമേരിക്കൻ വ്യോമതാവളത്തിലേയ്ക്ക് നടത്തിയ മിസൈൽ ആക്രമണത്തിൽ 12 യുഎസ് സൈനികർക്ക് പരിക്കേറ്റതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, ഒമാൻ, കുവെെത്ത് എന്നീ ജിസിസി രാജ്യങ്ങളിലേയ്ക്കാണ് ഇറാനിൽനിന്നു ശക്തമായ ഡ്രോൺ- മിസൈൽ ആക്രമണങ്ങളുണ്ടായത്.
യുഎഇ തലസ്ഥാനമായ അബുദാബിയിലെ കെസാദ് പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചായിരുന്നു ആക്രമണം. ആകാശത്തുവെച്ച് മിസൈൽ പ്രതിരോധിച്ചപ്പോൾ അവശിഷ്ടങ്ങൾ വീണാണ് അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റത്. സാമ്പത്തികമേഖലയിൽ രണ്ടിടത്ത് തീപ്പിടിത്തം ഉണ്ടായി. അബുദാബിയിലെ ഏറ്റവും വലിയ പ്രത്യേക സാമ്പത്തിക മേഖലയാണ് കെസാദ്.
ഒമാനിലെ സലാല തുറമുഖത്തേയ്ക്ക് രണ്ട് ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ ക്രെയിൻ തകർന്നുവീണ് തൊഴിലാളിക്ക് പരിക്കേറ്റു. സലാല തുറമുഖം താൽക്കാലികമായി അടച്ചു.
സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 12 സൈനികർക്ക് പരിക്കേറ്റതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു. ബഹ്റൈനിലും പുലർച്ചെയോടെ ഡ്രോൺ ആക്രമണ ശ്രമമുണ്ടായി.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഡ്രോൺ ആക്രമണമുണ്ടായി. വിമാനത്താവളത്തിലെ റഡാർ സംവിധാനം തകർത്തു. ഒട്ടേറെ ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായെന്നും ആർക്കും പരിക്കില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
ഇറാനിലെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് ഗൾഫ് മേഖലയിലേക്കുള്ള ആക്രമണം ഇറാൻ കൂടുതൽ ശക്തമാക്കിയത്.
