യുദ്ധച്ചെലവ് കണ്ടെത്താൻ ഹോർമുസിൽ ‘ടോൾ’ പിരിക്കാൻ ഇറാൻ; പാകിസ്താനിലേക്കുള്ള കപ്പൽ തിരിച്ചയച്ചു
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ പരമാധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഇറാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചു. പാകിസ്താനിലെ കറാച്ചിയിലേക്ക് പോവുകയായിരുന്ന ‘സെലൻ’ എന്ന കണ്ടെയ്നർ കപ്പൽ ഇറാനിയൻ നാവികസേന തടഞ്ഞ് തിരിച്ചയച്ചു. മുൻകൂർ അനുമതി വാങ്ങാതെയും പ്രോട്ടോക്കോളുകൾ പാലിക്കാതെയും കടലിടുക്കിലൂടെ സഞ്ചരിക്കാൻ ശ്രമിച്ചതിനാണ് നടപടിയെന്ന് കാബൂളിലെ ഇറാനിയൻ എംബസി വ്യക്തമാക്കി.
ലോകത്തെ ആകെ എണ്ണ-വാതക വ്യാപാരത്തിന്റെ അഞ്ചിലൊന്ന് നടക്കുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ ഈ മേഖലയിലെ ഗതാഗതം ഏതാണ്ട് നിലച്ച മട്ടിലാണ്. തങ്ങളുടെ അനുവാദമില്ലാതെ ഒരു കപ്പലും ഈ പാതയിലൂടെ കടത്തിവിടില്ലെന്ന കർശന നിലപാടിലാണ് ഇറാൻ. ഇറാനിയൻ നാവികസേന അഡ്മിറൽ അലി റേസ തങ്സിരി ഈ നടപടി സ്ഥിരീകരിക്കുകയും കപ്പലുകൾ ഇറാനിയൻ അധികൃതരുമായി മുൻകൂട്ടി ഏകോപനം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അമേരിക്കയുമായും ഇസ്രയേലുമായും നിലനിൽക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഹോർമുസ് കടലിടുക്ക് കടക്കുന്ന ചില കപ്പലുകൾക്ക് 20 ലക്ഷം ഡോളർ (ഏകദേശം 18.8 കോടി രൂപ) ട്രാൻസിറ്റ് ഫീസായി ഇറാൻ ഈടാക്കിത്തുടങ്ങി. യുദ്ധത്തിന് വലിയ ചെലവുകൾ വരുന്ന സാഹചര്യത്തിൽ സ്വാഭാവികമായും ഇത്തരം ഫീസുകൾ ഈടാക്കേണ്ടി വരുമെന്ന് ഇറാനിയൻ പാർലമെന്റ് അംഗം അലാവുദ്ദീൻ ബൊറൂജെർഡി പറഞ്ഞു.
