ഒടുവില്‍ കോണ്‍ഗ്രസ് ഓഫീസിലെത്തി കുഞ്ഞികൃഷ്ണന്‍; നാളെ നാമനിർദേശ പത്രിക സമര്‍പ്പിക്കും

Share our post

കണ്ണൂര്‍: കോണ്‍ഗ്രസ് ഓഫീസിലെത്തി പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണന്‍. പയ്യന്നൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ ആണ് കുഞ്ഞികൃഷ്ണന്‍ എത്തിയത്. വി കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കില്ല എന്നായിരുന്നു പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആദ്യ നിലപാട്. വി കുഞ്ഞികൃഷ്ണന്‍ സഹകരിക്കുന്നില്ലെന്നും പരാതിയുണ്ടായിരുന്നു.

യുഡിഎഫ് വേദികളില്‍ കുഞ്ഞികൃഷ്ണന്‍ എത്തുന്നില്ല എന്നും പരാതിയുണ്ടായിരുന്നു. ഒടുവില്‍ ഇന്നലെ നടന്ന യുഡിഎഫ് യോഗത്തിലാണ് വി കുഞ്ഞിക്കൃഷ്ണനെ പിന്തുണയ്ക്കാന്‍ പ്രാദേശിക ഘടകം തീരുമാനിച്ചത്. പത്രിക നല്‍കുന്നതിന് മുന്‍പ് യുഡിഎഫ് വേദികളില്‍ എത്താമെന്ന്
കുഞ്ഞികൃഷ്ണന്‍ ഉറപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. നാളെയാണ് വി കുഞ്ഞികൃഷ്ണന്‍ പത്രിക നല്‍കുക.

അതേസമയം വി കുഞ്ഞികൃഷ്ണനെതിരെ എല്‍ഡിഎഫ് പരാതി നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ടി ഐ മധുസൂദനെ ഗുണ്ടാത്തലവനെന്ന് പ്രചരിപ്പിച്ച് സമൂഹത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ പി സന്തോഷാണ് കുഞ്ഞികൃഷ്ണനെതിരെ പരാതി നല്‍കിയത്. മണ്ഡലം തെരഞ്ഞെടുപ്പ് വരണാധികാരി, കണ്ണൂര്‍ ജില്ലാ കളക്ടര്‍, കണ്ണൂര്‍ റൂറല്‍ പൊലീസ് മേധാവി, പയ്യന്നൂര്‍ പൊലീസ് എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.

കണ്ടോത്ത് മുക്കിലെ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വി കുഞ്ഞികൃഷ്ണന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നിര്‍മ്മിച്ചുവെന്നും അത് സ്ഥലമുടമയുടെ ആവശ്യപ്രകാരം പൊളിച്ചുമാറ്റേണ്ടി വന്നതിന് കാരണം ടി ഐ മധുസൂദനന്റെ ഗുണ്ടകളാണെന്നും എതിര്‍കക്ഷി ഫേസ്ബുക്ക് അക്കൗണ്ട് വഴിയും ടെലിവിഷന്‍ ചാനലുകള്‍ വഴിയും പ്രചരിപ്പിച്ചതായാണ് പരാതി. ഈ സംഭവവുമായി എല്‍ഡിഎഫിനും സ്ഥാനാര്‍ത്ഥിക്കും യാതൊരു ബന്ധവുമില്ല. ഈ വ്യാജപ്രചരണം ശിക്ഷാര്‍ഹമായ കുറ്റവും തെരഞ്ഞെടുപ്പ് ചട്ടലംഘനവുമായതിനാല്‍ എതിര്‍കക്ഷിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!