പൂർവ വിദ്യാർഥി സംഗമത്തിൽ വീണ്ടും കണ്ടു, പ്രണയം; കാമുകിക്കായി ഭാര്യയെ കൊന്നു

Share our post

 തിരുവനന്തപുരം:  1994 ൽ തിരുവനന്തപുരത്തെ ഒരു ഹൈസ്കൂളിൽ ഒരുമിച്ചു പഠിച്ചവർ. 25 വർഷത്തിനു ശേഷം അവർക്കൊരു ആഗ്രഹം. നമുക്കും ഒരു ഗെറ്റ് ടു ഗെദർ നടത്തിയാലോ? ആലോചനകൾക്കു ശേഷം ഒരു പൂർവ വിദ്യാർഥി സംഗമം നടത്താൻ അവർ തീരുമാനിച്ചു. അതിന്റെ ആദ്യ പടിയായി ഒരു വാട്സാപ് ഗ്രൂപ്പ് തുടങ്ങി. ആ ഗ്രൂപ്പിൽ അന്ന് ഒപ്പം പഠിച്ചവരുടെയെല്ലാം നമ്പറുകൾ ശേഖരിച്ച് ആഡ് ചെയ്തു. ഈ വാട്സാപ് ഗ്രൂപ്പ് പക്ഷേ, ഉപകാരപ്രദമായത് ആ ബാച്ചിലെ രണ്ടുപേർക്കായിരുന്നു– പ്രേംകുമാറിനും സുനിതയ്ക്കും. ഗ്രൂപ്പിൽനിന്ന് നമ്പർ എ‌ടുത്ത് അവർ പരസ്പരം സംസാരിച്ചു തുടങ്ങി. മേയിൽ സ്കൂളിൽ നടന്ന പൂർവവിദ്യാർഥി സംഗമത്തിൽ, പഠന കാലത്തു പറയാതിരുന്ന പ്രണയം ഇരുവരും തുറന്നു പറഞ്ഞു. പക്ഷേ, ആ തുറന്നു പറച്ചിൽ അവസാനിച്ചത് ക്രൂരമായൊരു കൊലപാതകത്തിലായിരുന്നു.

∙ എന്റെ ഭാര്യയെ കാണാനില്ല   2018 സെപ്റ്റംബർ 23. അന്നാണ് തന്റെ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പ്രേംകുമാർ ഉദയംപേരൂർ പൊലീസ് സ്റ്റേഷനിലെത്തുന്നത്. അപ്പോൾ സ്റ്റേഷനിലുണ്ടായിരുന്ന സീനിയർ സിപിഒ സി.വി.ജോസിനാണു പ്രേംകുമാർ പരാതി നൽകിയത്. അതിനൊപ്പം അയാൾ മറ്റൊരു കാര്യം കൂടി പൊലീസിനോടു പറഞ്ഞു: ‘‘എന്റെ ഭാര്യ വിദ്യയെ മുൻപ് നാല് തവണ കാണാതായിട്ടുള്ളതിനാൽ, തൽക്കാലം കേസ് എടുക്കേണ്ട.’’ എന്നാൽ, അന്നുതന്നെ പൊലീസ് കേസെടുത്തു. രണ്ട് ദിവസത്തിനു ശേഷം പ്രേംകുമാറിനെ മൊഴിയെടുക്കാൻ സ്റ്റേഷനിലേക്കു വിളിപ്പിച്ചു. എന്നാൽ നവംബർ ഒന്നിനു ഹാജരാകാമെന്നാണ് അന്ന് അയാൾ പൊലീസിനോട് പറഞ്ഞത്. പറഞ്ഞ ദിവസം അയാൾ ഹാജരാകാത്തതുകൊണ്ട് പൊലീസ് പ്രേമിനെ വീണ്ടും വിളിച്ചു. എന്നാൽ താൻ ഹൈദരാബാദിൽ ആണെന്നും നാട്ടിൽ വരുമ്പോൾ സ്റ്റേഷനിൽ ഹാജരാകാമെന്നുമാണ് അയാൾ പറഞ്ഞത്. പക്ഷേ, നാട്ടിലെത്തിയിട്ടും പ്രേംകുമാർ സ്റ്റേഷനിൽ എത്താതിരുന്നതോടെ പൊലീസ് വീണ്ടും ഇയാളെ ഫോണിൽ വിളിച്ചു. ഇതിനിടെയാണ് മുൻ‌കൂർ ജാമ്യം ആവശ്യപ്പെട്ട് പ്രേംകുമാർ ഹൈക്കോടതിയെ സമീപിച്ചത്. പ്രേംകുമാറിനെതിരെ പരാതിയൊന്നുമില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതോടെ മുൻ‌കൂർ ജാമ്യഹർജി കോടതി തള്ളി.

എന്നാൽ അത് പൊലീസിന് വലിയൊരു ആശയക്കുഴപ്പമുണ്ടാക്കി. കേസിലൊന്നും ഉൾപ്പെട്ടിട്ടില്ലെങ്കിൽ പിന്നെന്തിന് പ്രേംകുമാർ മുൻകൂർ ജാമ്യ ഹർജി നൽകണം? അതോടെ പൊലീസിനൊരു സംശയവും തോന്നിത്തുടങ്ങി– ഭാര്യ വിദ്യയുടെ തിരോധാനവുമായി ഇയാൾക്ക് എന്തെങ്കിലും ബന്ധമുണ്ടാകുമോ? അതോടെ മൊഴി നൽകാൻ വീണ്ടും പ്രേം കുമാറിനെ വിളിപ്പിച്ചു. മൊഴി നൽകാൻ ആവശ്യപ്പെട്ട് പൊലീസ് തന്നെ മാനസികമായി പീഡിപ്പിക്കുന്നതായി പ്രേംകുമാർ കമ്മിഷണർക്കു പരാതി നൽകി. പിന്നാലെ, സിഐ സ്റ്റേഷനിൽ ഇല്ലാത്ത സമയം നേക്കി ഇയാൾ മൊഴി നൽകാനെത്തി. ഇതിനിടെയാണ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ മൊബൈലിലേക്ക് ഒരു ശബ്ദ സന്ദേശം എത്തുന്നത്. ‘എനിക്ക് അവളെ കൊല്ലേണ്ടി വന്നു’ ഇതായിരുന്നു ആ വാട്സാപ് സന്ദേശം. പിന്നാലെ പ്രേംകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിൽ വച്ച് പ്രേംകുമാർ പൊലീസിനോട് എല്ലാം ഏറ്റുപറഞ്ഞു.

∙ സഹപാഠിയെ വീണ്ടും കണ്ടു, പ്രണയം 1994–95 കാലഘട്ടത്തിൽ തിരുവനന്തപുരത്തെ ഒരു സ്കൂളിൽ ഒന്നിച്ച് പത്താംക്ലാസിൽ പഠിച്ചവരാണ് പ്രേംകുമാറും സുനിതയും. 25 വർഷത്തിന് ശേഷം അവരുടെ സഹപാഠികൾ ഒരു പൂർവ വിദ്യാർഥി സംഗമം നടത്താൻ തീരുമാനിച്ചു. അതിനായി തുടങ്ങിയ ഗ്രൂപ്പിൽ നിന്നാണ് പ്രേമിനും സുനിതയ്ക്കും പരസ്പരം നമ്പറുകൾ കിട്ടുന്നത്. അങ്ങനെ ഇരുവരും പരിചയം പുതുക്കി. സ്കൂളിൽ നടന്ന പൂർവവിദ്യാർഥി സംഗമത്തിൽ പഠന കാലത്തു പറയാതിരുന്ന പ്രണയം ഇരുവരും തുറന്നു പറഞ്ഞു. പിന്നാലെ, ഹൈദരാബാദിൽ നഴ്സായിരുന്ന സുനിത ആ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. കടയ്ക്കലിലെ ഒരു ആശുപത്രിയിൽ ജോലിക്ക് ചേർന്നു. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചാണ് സുനിത തിരുവനന്തപുരത്തെത്തിയത്. പ്രേംകുമാർ തിരുവനന്തപുരം പേയാടാണ് ജോലി ചെയ്തിരുന്നത്. ഇതിന് തൊട്ടടുത്ത് അവർ ഒരു വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങി. വീട്ടുകാരറിയാതെയാണ് ഇവർ മറ്റൊരിടത്ത് താമസമാക്കിയത്.

ചേർത്തല കഞ്ഞിക്കുഴി പുതിയാപറമ്പ് സ്വദേശി വിദ്യയായിരുന്നു പ്രേമിന്റെ ഭാര്യ. വിദ്യയുടെ നാലാമത്തെ ഭർത്താവായിരുന്നു പ്രേംകുമാർ. 15 വർഷം മുൻപ് ഒരു ഫോൺ കോളിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. അക്കാലത്ത് മൂവാറ്റുപുഴയിൽ ഒരു ഹോട്ടലിൽ സൂപ്പർവൈസറായിരുന്നു പ്രേംകുമാർ. തന്റെ ബന്ധു ദീപക്കിനെ ഹോട്ടലിൽ വച്ച് കാണാതായെന്ന പരാതി പറയാനാണു വിദ്യ പ്രേംകുമാറിനെ ഫോൺ ചെയ്തത്. അങ്ങനെ അവർ പരിചയപ്പെട്ടു. പിന്നാലെ വിവാഹവും നടന്നു. എറണാംകുളത്തെ ഉദയംപേരൂരിലായിരുന്നു ഇവർ താമസിച്ചിരുന്നത്.

മുൻ ബന്ധത്തിലുള്ള മകനെ കസിൻ എന്നു പറഞ്ഞാണ് വിദ്യ പരിചയപ്പെടുത്തിയത്. എന്നാൽ പിന്നീട് ഇത് വിദ്യയുടെ മകനാണെന്ന് പ്രേംകുമാർ അറിഞ്ഞു. വർഷങ്ങളോളം വിദ്യ തന്നോട് കള്ളം പറയുകയായിരുന്നെന്ന് അറിഞ്ഞപ്പോൾ പ്രേംകുമാർ മാനസികമായി തകർന്നു. അങ്ങനെ അവരുടെ ബന്ധത്തിൽ വിള്ളൽ വീണു തുടങ്ങിയിരുന്നു. ഈ സമയത്താണ് പ്രേംകുമാർ സുനിതയെ കാണുന്നതും പ്രണയത്തിലാകുന്നതും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നതും. കുറച്ചു മാസങ്ങൾക്ക് ശേഷം പ്രേംകുമാറും സുനിതയും തമ്മിലുള്ള ബന്ധവും ഇരുവരും ഒരുമിച്ച് താമസിക്കുന്നതിനെ പറ്റിയും വിദ്യ അറിഞ്ഞു. പിന്നാലെ ഇരുവരും തമ്മിൽ വഴക്കായി. അതോടെയാണ് പ്രേംകുമാർ സുനിതയുമായി ചേർന്ന് ഭാര്യയെ കൊലപ്പെടുത്താൻ പദ്ധതി തയാറാക്കുന്നത്.

മദ്യം നല്‍കി മയക്കി കൊലപാതകം വാഹനാപകടത്തിൽ കഴുത്തിന് പരുക്കേറ്റ് ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു വിദ്യ. ആയുർവേദ ചികിത്സയ്ക്കാണെന്നു പറഞ്ഞാണ് 2019 സെപ്റ്റംബര്‍ 20 ന് വിദ്യയെ പ്രേംകുമാർ തിരുവനന്തപുരത്തേക്കു വിളിച്ചുവരുത്തിയത്. അർധരാത്രിയോടെ ഇവർ പേയാട്ടെ വില്ലയിലെത്തി. മദ്യം നൽകി മയക്കി വിദ്യയെ കൊലപ്പെടുത്തുകയായിരുന്നു പ്രേമിന്റെ ലക്ഷ്യം. അതിനു വേണ്ടി പ്രേം മദ്യം വാങ്ങി സൂക്ഷിച്ചിരുന്നു. പ്രേമിന്റെ പ്രേരണയിൽ രാത്രി വിദ്യ മദ്യം കഴിച്ചു. അമിതമായി മദ്യപിച്ച് ബോധംകെട്ട് ഉറങ്ങിയ വിദ്യയെ പുലർച്ചെ 2 മണിയോടെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി. ശേഷം മുകൾനിലയിലുണ്ടായിരുന്ന സുനിത താഴെയെത്തി ഹൃദയമിടിപ്പ് പരിശോധിച്ച് മരണം ഉറപ്പാക്കി.

കൊലപാതകത്തിന് ശേഷം മൃതദേഹം കീറിമുറിച്ച് ഉപേക്ഷിക്കാനായിരുന്നു പ്രേംകുമാറിന്റെയും സുനിതയുടെയും പദ്ധതി. ഇതിനായി സര്‍ജിക്കല്‍ ബ്ലേഡുകളും വാങ്ങിയിരുന്നു. എന്നാല്‍, മൃതദേഹം മുറിക്കാന്‍ ശ്രമിച്ചപ്പോള്‍ രക്തം ഒഴുകിയതോടെ പ്രതികള്‍ പരിഭ്രാന്തരായി. ഇതോടെ മൃതദേഹം വെട്ടിമുറിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. ശേഷം മൃതദേഹം ശുചിമുറിയിലേക്ക് മാറ്റി ഇവർ കിടന്നുറങ്ങി. രാവിലെ സുനിത പതിവുപോലെ ആശുപത്രിയിലേക്കു പോയി. പ്രേംകുമാർ കറങ്ങി നടന്നു സമയം കളഞ്ഞു. മൃതദേഹം മറവു ചെയ്യാൻ പ്രേംകുമാർ ഒരു സഹപാഠിയുടെ സഹായം തേടിയെങ്കിലും ലഭിച്ചില്ല. പിന്നാലെ സുനിത ജോലി ചെയ്യുന്ന ആശുപത്രിയിലെത്തി സുനിതയെ വിളിച്ചിറക്കി കൊണ്ടുവന്നു. പേയാട്ടെ വില്ലയിൽ നിന്ന് 14 മണിക്കൂറിനു ശേഷമാണ് മൃതദേഹം മാറ്റിയത്.

തമിഴ്നാട്ടിൽ കൊണ്ടുപോയി മൃതദേഹം ഉപേക്ഷിക്കാമെന്ന് ഇരുവരും കരുതി. ആരും കാണാതെ വിദ്യയുടെ മൃതദേഹം കാറിൽ കയറ്റി. സംശയം തോന്നാതിരിക്കാൻ കാറിന്റെ പിൻസീറ്റിൽ ഒരാൾ ഇരിക്കുന്നതുപോലെയാണ് മൃതദേഹം വച്ചത്. മൃതദേഹം മറിയാതിരിക്കാനും സംശയം തോന്നാതിരിക്കാനും സുനിത മൃതദേഹത്തിന്റെ തോളില്‍കൈയിട്ടാണ് യാത്ര ചെയ്തത്. തിരുനെൽവേലി – നാഗർകോവിൽ ദേശീയപാതയിൽ രാധാപുരം നോർത്ത് വള്ളിയൂരിൽ ഏർവാടി ഓവർബ്രിജിനു സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം തള്ളിയത്. സെപ്റ്റംബർ 20ന് പ്രേംകുമാർ വിദ്യയുടെ ഫോൺ എറണാകുളത്തു നേത്രാവതി എക്സ്പ്രസ് ട്രെയിനിലെ കുപ്പത്തൊട്ടിയിൽ ഇട്ടിരുന്നു. പിന്നീടുണ്ടാകുന്ന അന്വേഷണം വഴിതിരിച്ചു വിടാനായിരുന്നു ഈ തന്ത്രം.

മലയാളത്തിലെ ‘ദൃശ്യം’, തമിഴിലെ ‘96’ എന്നീ സിനിമകൾ തങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന് പ്രതികൾ പറഞ്ഞതായി തൃക്കാക്കര എസിപി ആർ. വിശ്വനാഥ് പറഞ്ഞിരുന്നു. അന്വേഷണം വഴിതെറ്റിക്കാനാണ് മൊബൈൽ ഫോൺ ഉപേക്ഷിക്കുന്ന ദൃശ്യം സിനിമയിലെ തന്ത്രം പ്രതികൾ പരീക്ഷിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പ്രേംകുമാർ സുനിതയോടൊപ്പം 2 മാസം ജീവിച്ചു. അതിനിടെ ഇരുവരും തമ്മിലും പ്രശ്നങ്ങൾ തുടങ്ങി. പ്രേംകുമാർ തന്നെയും അപായപ്പെടുത്തുമെന്നു സുനിത ഭയപ്പെട്ടിരുന്നു. സുനിത ഹൈദരാബാദിലേക്കു തിരിച്ചുപോകാൻ ഒരുങ്ങിയിരുന്നെന്നും പ്രേംകുമാർ ഗൾഫിലേക്കു കടക്കാനും ആലോചിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

എന്നാൽ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം പ്രേംകുമാർ‍ രണ്ടു കൊലപാതകങ്ങൾ കൂടി നടത്തി. ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ തൃശൂർ പടിയൂർ സ്വദേശി രേഖയെ വിവാഹം ചെയ്തിരുന്നു. 5 മാസത്തിന് ശേഷം രേഖയേയും അമ്മ മണിയേയുമാണ് ഇയാൾ കൊലപ്പെടുത്തിയത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!