എതിർപ്പുകൾ തള്ളി സിപിഎം; തളിപ്പറമ്പിൽ ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള തന്നെ സ്ഥാനാർഥിയാകും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറിയും സിറ്റിങ് എംഎൽഎയുമായ എം.വി.ഗോവിന്ദന്റെ ഭാര്യയും മഹിള അസോസിയേഷൻ നേതാവുമായ പി.കെ.ശ്യാമള തന്നെ സ്ഥാനാർഥിയാകും. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യം തീരുമാനമായതായാണ് വിവരം. പി.കെ.ശ്യാമളയെ ഉൾപ്പെടുത്തിയുള്ള കണ്ണൂരിൽനിന്നുള്ള സി.പി.എം. പട്ടികയ്ക്ക് ജില്ലാ സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.
മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ പി.കെ.ശ്യാമളയെ തളിപ്പറമ്പിൽ മത്സരിപ്പിക്കാനുള്ള നീക്കത്തിൽ പ്രവർത്തകർക്കിടയിൽ എതിർപ്പുകളുയർന്നിരുന്നു. സോഷ്യൽ മീഡിയയിലും മറ്റും പാർട്ടി പ്രവർത്തകർക്കിടയിൽ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരായി പോസ്റ്റുകളും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇത് അവഗണിച്ച് മുന്നോട്ട് പോകാൻ തന്നെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. സ്ഥാനാർഥി പട്ടിക നാളെ ചേരുന്ന സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെ വരും. ആദ്യംതന്നെ മണ്ഡലത്തിൽ വനിതാ സ്ഥാനാർഥി വേണമെന്ന ആവശ്യമുയർത്തി സീറ്റ് സുരക്ഷിതമാക്കി നിർത്താൻ നേതൃത്വം ശ്രമിച്ചുവെന്നാണ് ആദ്യ വിമർശനം.
ഇവിടെ ഉയർന്നുവന്ന പ്രധാന പേര് പി.കെ.ശ്യാമളയുടെതായിരുന്നു. ഇതിനിടെ എൻ.സുകന്യയുടെ പേരുംവന്നു. രണ്ടുതവണ തളിപ്പറമ്പിനെ പ്രതിനിധാനംചെയ്ത ജെയിംസ് മാത്യുവിന്റെ ഭാര്യയാണ് മഹിളാ അസോസിയേഷൻ നേതാവ് കൂടിയായ സുകന്യ.
