ജഡ്ജി ഹണി എം വർഗീസിനെതിരെ കോടതിയലക്ഷ്യ ഹർജിക്ക് നീക്കം; അനുമതി തേടി അതിജീവിതയുടെ അഭിഭാഷക

Share our post

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിക്ക് അനുമതി തേടി അഭിഭാഷക. നടിയെ അക്രമിച്ച കേസിലെ പ്രോസിക്യൂട്ടറായ അഡ്വ. ടി ബി മിനിയാണ് അഡ്വക്കേറ്റ് ജനറലിനോട് ഹർജിക്ക് അനുമതി തേടിയിരിക്കുന്നത്. അതിജീവിതയുടെ അഭിഭാഷകയെ അപമാനിക്കുന്ന തരത്തിൽ ജഡ്ജി പരാമർശങ്ങൾ നടത്തി എന്നാരോപിച്ചാണ് നടപടി.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കവെ ആയിരുന്നു ജഡ്ജി ഹണി എം വര്‍ഗീസിന്റെ വിവാദ പരാമര്‍ശങ്ങള്‍. എന്നാൽ ജഡ്ജിയുടെ പരാമർശങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് അഡ്വ. ടി ബി മിനി ചൂണ്ടിക്കാണിച്ചിരുന്നു. കോടതിയിലെ ഉദ്യോഗസ്ഥയായ അഭിഭാഷകയെ അപമാനിക്കുന്നതാണ് പരാമര്‍ശങ്ങൾ. ജഡ്ജിയുടെ പരാമര്‍ശം വ്യക്തിപരമായും അഭിഭാഷക എന്ന നിലയിലും അപമാനിതയാക്കി. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുവെന്നും അഡ്വ. ടി ബി മിനി പറഞ്ഞു.

താന്‍ മറ്റൊരു കേസില്‍ ഹാജരായതിനാലാണ് കോടതിയില്‍ എത്താതിരുന്നത്. ആ ദിവസം ജൂനിയര്‍ അഭിഭാഷകയെ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയിലേക്ക് അയച്ചിരുന്നു. ആ ദിവസം മറ്റ് അഭിഭാഷകരുടെയും കോടതി ജീവനക്കാരുടെയും സാന്നിധ്യത്തിലായിരുന്നു ജഡ്ജിയുടെ പരാമര്‍ശങ്ങളെന്നും ടി ബി മിനി പ്രതികരിച്ചിരുന്നു.

ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ ഭരണതലത്തില്‍ നടപടിയാവശ്യപ്പെട്ട് അഡ്വ. ടി ബി മിനി നേരത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഡ്വക്കറ്റ് ജനറലിന് അപേക്ഷ നല്‍കിയിരിക്കുന്നത്.

വിചാരണസമയത്ത് പത്ത് ദിവസത്തില്‍ താഴെയാണ് അഡ്വ. ടി ബി മിനി കോടതിയില്‍ ഹാജരായതെന്നായിരുന്നു ജഡ്ജി ഹണി എം റോസിന്റെ വിമർശനം. കോടതിയില്‍ എത്തിയാല്‍ ഉറങ്ങാറാണ് പതിവെന്നും കോടതി പരിഹസിച്ചിരുന്നു. കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു വിമര്‍ശനം. അരമണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളത്. ആ സമയം ഉറങ്ങുകയാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയില്‍ എത്താറുള്ളത്. എന്നിട്ട് ‘കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല’ എന്നാണ് പറയാറുള്ളതെന്നും കോടതി വിമര്‍ശിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!