കെഎസ്യു ഗുണ്ടാ ആക്രമണം: പരിക്കേറ്റ മന്ത്രി വീണാ ജോർജ് ഐസിയുവിൽ തുടരും
കണ്ണൂര്: കെഎസ്യു ഗുണ്ടാ ആക്രമണത്തിൽ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് കണ്ണൂര് ഗവ. മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ തുടരും. നിരന്തര നിരീക്ഷണം ആവശ്യമായതിനാലാണ് ഐസിയുവിൽ തന്നെ ചികിത്സ തുടരുവാൻ തീരുമാനിച്ചതെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പറയുന്നു. നിലവിലുള്ള ശാരീരികാവസ്ഥയിൽ മന്ത്രിക്ക് യാത്ര ചെയ്യാൻ കഴിയില്ല.
മന്ത്രിക്ക് കടുത്ത വേദന തുടരുന്നതിനുള്ള കാരണം പരിശോധയില് വ്യക്തമായി. കഴുത്തിലെ കശേരുക്കൾക്കിടയിലുള്ള ഡിസ്കുകൾ രണ്ടിടങ്ങളിൽ നാഡീ മൂലാഗ്രങ്ങളഇൽ അമർന്നുള്ള സമ്മർദ്ദം കാരണമാണ്കടുത്ത വേദന അനുഭപ്പെടുന്നതെന്നാണ് കണ്ടെത്തൽ. കടുത്ത വേദനയ്ക്ക് നിലവിൽ നേരിയ ആശ്വാസം ലഭിച്ചതായി ബോർഡ് വിലയിരുത്തി. ഉയർന്ന രക്തസമ്മർദ്ദം മരുന്നുകളാൽ നിയന്ത്രണ വിധേയമായി വരുന്നുണ്ട്. വേദനക്ക് പെയിൻ സ്പെഷലിസ്റ്റ് ഡോ. എം ബിന്ദുവിന്റെ നേതൃത്വത്തിൽ പെയിൽ പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സയാണ് നൽകിവരുന്നത്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് മന്ത്രിയെ കെഎസ്യു സംഘം ആക്രമിച്ചത്. കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത് വന്ദേഭാരത് എക്സ്പ്രസിൽ മടങ്ങാനായി ബുധൻ പകൽ 3.15ന് സ്റ്റേഷനിലെത്തിയപ്പോഴാണ് മന്ത്രിക്കുനേരെ ആക്രമണമുണ്ടായത്. മന്ത്രി റെയിൽവേ സ്റ്റേഷനിലെത്തുന്നതിന് തൊട്ടുമുമ്പും കാർ തടഞ്ഞ് അക്രമം നടത്തിയിരുന്നു.
ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ പ്രധാന കവാടം വഴി ഉള്ളിലേക്ക് കടക്കുന്നതിനിടെ റെയിൽവേ സ്റ്റേഷനുള്ളിൽനിന്നാണ് യൂത്ത്കോൺഗ്രസ് –കെഎസ്യു അക്രമികൾ ചാടിവീണത്. കരിങ്കൊടിയുമായി ഓടിയെത്തിയയാളെ പിടിച്ചുമാറ്റുന്നതിനിടെ മറ്റു നാലുപേർകൂടി മന്ത്രിക്കുനേരെ പാഞ്ഞടുത്തു. ഇവരാണ് ആക്രമിച്ചത്.
അഞ്ച് കെഎസ്യു നേതാക്കൾ അറസ്റ്റിൽ
ആക്രമണത്തിന് നേതൃത്വംകൊടുത്ത കെഎസ്യു ജില്ലാ പ്രസിഡന്റ് പാനൂർ ചെണ്ടയാട്ടെ എം സി അതുൽ, ട്രഷറർ മാട്ടൂലിലെ വി വി അക്ഷയ്, വടകരയിലെ ബിതുൽ ബാലൻ, മാടായിയിലെ സി എച്ച് മുബാസ്, മാടായിയിലെ അഹമ്മദ് യാസീൻ എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റുചെയ്തത്.
