ഗൂഗിളിനും ഫെയ്സ്ബുക്കിനും പുതിയ സമ്മർദം; മാധ്യമങ്ങളുമായി വരുമാനം പങ്കിടണം, ഇല്ലെങ്കിൽ നിയമം

Share our post

ന്യൂഡൽഹി∙ വാർത്താമാധ്യമങ്ങളിലെ ഉള്ളടക്കം ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ മാധ്യമസ്ഥാപനങ്ങളുമായി വരുമാനം പങ്കുവയ്ക്കണമെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്. സ്വമേധയാ വരുമാനം പങ്കുവയ്ക്കുന്നില്ലെങ്കിൽ മറ്റു രാജ്യങ്ങളിൽ ഇതിനു നിയമമുണ്ടാക്കിയ പശ്ചാത്തലം മന്ത്രി ഓർമിപ്പിച്ചു. ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ (ഡിഎൻപിഎ) കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുമാനം പങ്കുവയ്ക്കണമെന്ന് സർക്കാർ മുൻപും പ്ലാറ്റ്ഫോമുകളോട് അഭ്യർഥിച്ചിരുന്നു. എന്നാൽ ഇക്കുറി, സ്വമേധയാ പങ്കുവയ്ക്കൽ നടന്നില്ലെങ്കിൽ നിയമപരമായ വഴി തേടുമെന്ന പരോക്ഷമായ സൂചനയാണ് കേന്ദ്രം നൽകുന്നത്.

ഒറിജിനൽ ഉള്ളടക്കത്തിന്റെയും ബൗദ്ധികസ്വത്തിന്റെയും അടിസ്ഥാനത്തിലാണ് സമൂഹം വളർന്നതെന്ന് മന്ത്രി പറഞ്ഞു. ഇത് മാനിക്കപ്പെടുകയും, ഇതിന് അർഹമായ പ്രതിഫലം നൽകുകയും ചെയ്തില്ലെങ്കിൽ സാഹിത്യം, ശാസ്ത്രം അടക്കമുള്ള മേഖലകൾ മുരടിക്കുമെന്നും ഇത് മനുഷ്യന്റെ മുന്നോട്ടുള്ള യാത്രയെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉള്ളടക്കം ഉപയോഗിക്കുന്നതിന് ന്യായമായ പ്രതിഫലം പങ്കുവയ്ക്കണമെന്നത് ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി (ഐഎൻഎസ്) അടക്കമുള്ള സംഘടനകളുടെ ദീർഘകാലമായ ആവശ്യമാണ്. വാർത്തകളിലൂടെ ഫെയ്സ്ബുക്കും ഗൂഗിളും കോടിക്കണക്കിനു രൂപയാണ് നേടുന്നത്. എന്നാൽ, ഈ വാർത്തകൾ തയാറാക്കുന്ന പ്രസാധകർക്ക് (മാധ്യമങ്ങൾ, ഏജൻസികൾ തുടങ്ങിയവ) ഇതിന്റെ മെച്ചം ലഭിക്കുന്നില്ല. വാർത്താമാധ്യമങ്ങളിൽനിന്നുള്ള ലിങ്കുകളോ വാർത്താസംക്ഷിപ്തമോ ഉപയോഗിക്കുന്ന ഇന്റർനെറ്റ് കമ്പനികൾ അതു തയാറാക്കുന്ന മാധ്യമസ്ഥാപനങ്ങൾക്കു പ്രതിഫലം നൽകണമെന്ന് ഓസ്ട്രേലിയയിൽ നിയമമുണ്ട്. ഓസ്ട്രേലിയൻ നിയമത്തെ ഗൂഗിളും ഫെയ്സ്ബുക്കും ആദ്യം എതിർത്തിരുന്നു. രാജ്യത്തു ഗൂഗിൾ സേവനം അപ്പാടെ നിർത്തലാക്കുമെന്നു ഭീഷണിപ്പെടുത്തിയെങ്കിലും മറ്റു സാധ്യതകൾ ഓസ്ട്രേലിയ പരിഗണിക്കുമെന്ന നില വന്നതോടെ ഗൂഗിൾ വഴങ്ങുകയായിരുന്നു. ഇന്ത്യയും സമാനമായ വഴി സ്വീകരിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

സേഫ് ഹാർബർ ഇനി സുരക്ഷിതമോ?

പ്രസിദ്ധീകരിക്കപ്പെടുന്ന ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഏറ്റെടുക്കണമെന്ന സുപ്രധാനമായ മുന്നറിയിപ്പും ഡിഎൻപിഎ കോൺക്ലേവിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് നൽകി. വ്യക്തികൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിനു മേൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് പ്ലാറ്റ്ഫോമുകൾക്ക് അവകാശപ്പെടാൻ കഴിയുന്ന കാലം കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ഹോട്ടലിൽ താമസിക്കുന്നവർ നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നില്ലെന്ന് ഉടമകൾ ഉറപ്പാക്കുന്നതു പോലെയുള്ള ഉത്തരവാദിത്തം പ്ലാറ്റ്ഫോമുകൾക്കുമുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

പ്ലാറ്റ്ഫോമുക‌ൾ അനുഭവിച്ചുപോരുന്ന ‘സേ​ഫ് ഹാർബർ’ പരിരക്ഷയുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ പരോക്ഷമായ പരാമർശം. ഉള്ളടക്കത്തിന്റെ പേരിൽ പ്ലാറ്റ്ഫോമും പ്രതിയാകുന്ന അവസ്ഥ ഒഴിവാക്കുന്നതാണ് 2000ലെ ഐടി നിയമത്തിലെ 79–ാം വകുപ്പ് പ്രകാരമുള്ള സേഫ് ഹാർബർ വ്യവസ്ഥ. സേഫ് ഹാർബർ പരിരക്ഷ ഒഴിവാക്കുന്നത് സമൂഹമാധ്യമങ്ങൾ അ‌ടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് ആശങ്ക സൃഷ്ടിക്കുന്നതാണ്. സേഫ് ഹാർബർ പരിരക്ഷ നഷ്ടമായാൽ ഒരാൾ എഴുതിയിടുന്ന പോസ്റ്റിന്റെ പേരിൽ ഫെയ്സ്ബുക്കിലെയും ട്വിറ്ററിലെയും ഉദ്യോഗസ്ഥർ കോടതി കയറേണ്ടിവരാം. കൃത്രിമമായ നിർമിക്കുന്ന ഉള്ളടക്കത്തിന് (എഐ അടക്കം) ബന്ധപ്പെട്ട വ്യക്തികളുടെ അനുമതി (യൂസർ കൺസന്റ്) നിർബന്ധമായും തേടണമെന്ന് മന്ത്രി ഓർമിപ്പിച്ചു. ന്യൂസ് ആങ്കർ, വ്യവസായ പ്രമുഖർ അടക്കമുള്ളവരുടെ എഐ ഉള്ളടക്കം ഉപയോഗിച്ച് തെറ്റായി നിക്ഷേപം സ്വീകരിക്കുന്നതടക്കമുള്ള കാര്യങ്ങൾ മന്ത്രി പരാമർശിച്ചു.

എഐ സംവിധാനത്തിനു വിശ്വാസ്യതയുള്ള മാധ്യമപ്രവർത്തനവും അനിവാര്യം’

നിർമിതബുദ്ധിയും ഡിജിറ്റൽ മേഖലയിൽ അതിവേഗമുണ്ടാകുന്ന മാറ്റങ്ങളും വാർത്തയുടെ കണ്ടെത്തലിനെയും വിതരണത്തെയും അതിൽനിന്നു വരുമാനമുണ്ടാക്കുന്നതിനെയും അതിവേഗം ഉടച്ചുവാർക്കുകയാണെന്ന് നോരമ ഓൺലൈൻ സിഇഒയും ഡിഎൻപിഎ ചെയർപഴ്സനുമായ മറിയം മാമ്മൻ മാത്യു പറഞ്ഞു. ‘നിർമിതബുദ്ധിയുടെ കാലത്ത് മാധ്യമങ്ങളഉടെ പരിണാമം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു മറിയം മാമ്മൻ മാത്യു. ‘‘വൻതോതിലുള്ള ഡേറ്റ ഉപയോഗിച്ച് എഐ പ്ലാറ്റ്ഫോമുകൾ ട്രെയിൻ ചെയ്യപ്പെടുന്ന കാലത്ത് ലൈസൻസിങ് സംവിധാനവും വിശ്വാസ്യതയുള്ള ഉള്ളടക്കവും അടിസ്ഥാനശിലയാണ്. ഡിജിറ്റൽ വിപണിയിൽ അധികാരം കേന്ദ്രീകരിക്കപ്പെടുമ്പോൾ കൂട്ടായ ഇടപെടൽ പ്രധാനമാണ്. ശക്തമായ എഐ സംവിധാനത്തിനു വിശ്വാസ്യതയുള്ള മാധ്യമപ്രവർത്തനവും അനിവാര്യമാണ്.’’– മറിയം മാമ്മൻ മാത്യു പറഞ്ഞു. 

കേന്ദ്ര ഐടി മന്ത്രാലയം സെക്രട്ടറി എസ്.കൃഷ്ണൻ, ടെലികോം റെഗുലേറ്ററി അതോറിറ്റി ചെയർമാൻ അനിൽകുമാർ ലഹോട്ടി തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!