തുടർചികിത്സ ആവശ്യമുള്ള ദുരന്തബാധിതർക്ക് ആശ്വാസം, എൽസ്റ്റൺ എസ്റ്റേറ്റ് ടൗൺഷിപ്പിൽ അത്യാധുനിക ആരോഗ്യകേന്ദ്രം

Share our post

കൽപറ്റ ∙ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുങ്ങുന്ന ടൗൺഷിപ്പിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ആരോഗ്യകേന്ദ്രവും ഉയരും. പുതിയ ആരോഗ്യകേന്ദ്രം യാഥാർഥ്യമാകുന്നതോടെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കൂടുതൽ ഉപകാരപ്രദമാകും. ഫിസിയോതെറപ്പി അടക്കം തുടർചികിത്സ ആവശ്യമുള്ള ഒട്ടേറെ ദുരന്തബാധിതരുണ്ട്. ഇവർക്ക് തൊട്ടടുത്ത് തന്നെ സൗജന്യ ചികിത്സ ടൗൺഷിപ്പിൽ ലഭ്യമാകും. ടൗൺഷിപ്പിന്റെ ഉദ്ഘാടന ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യകേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കും.

കൽപറ്റ ജനറൽ ആശുപത്രിയുടെ അനക്സ് കെട്ടിടമാണ് ടൗൺഷിപ്പിൽ സർക്കാർ അനുവദിച്ച 6 ഏക്കർ ഭൂമിയിൽ നിർമിക്കുന്നത്. 5 നിലകളിലായി 65,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് നിർമിക്കുക. സിഎസ്ആർ ഫണ്ടിൽ നിന്നു കെഎസ്എഫ്ഇ നൽകിയ 45 കോടി രൂപ ഉപയോഗിച്ചാണു നിർമാണം. പദ്ധതിയുടെ വിശദ പ്രോജക്ട് റിപ്പോർട്ട് തയാറായി. പൊതുമരാമത്ത് വകുപ്പിനാണു നിർവഹണ ചുമതല. ടൗൺഷിപ്പിലെ 5–ാം സോണിലാണു ആരോഗ്യകേന്ദ്രം.

കേന്ദ്രത്തിൽ ഒപി, ഐപി ബ്ലോക്കുകളും കിടത്തി ചികിത്സയുമുണ്ടാകും. പുരുഷ-സ്ത്രീ വാർഡുകൾ, ജനറൽ മെഡിസിനും അനുബന്ധ സ്പെഷാലിറ്റികൾക്കുമുള്ള മെഡിക്കൽ വാർഡുകൾ, ജനറൽ സർജറിക്കും അനുബന്ധ വിഭാഗങ്ങൾക്കുമുള്ള ശസ്ത്രക്രിയാ വാർഡുകൾ, പകർച്ചവ്യാധികളുടെയും സാംക്രമിക രോഗങ്ങളുടെയും ഐസൊലേഷൻ വാർഡുകൾ, നഴ്സിങ് സ്റ്റേഷനുകൾ, രോഗി പരിചരണത്തിനായി ഓരോ വാർഡിലും ചികിത്സാ മുറികൾ, ഡോക്ടർമാർക്കും നഴ്സുമാർക്കും ഡ്യൂട്ടി മുറികൾ, അണുബാധ നിയന്ത്രണ പ്രോട്ടോക്കോളുകൾ അനുസരിച്ചുള്ള യൂട്ടിലിറ്റി റൂമുകൾ, ശുചിമുറികൾ, കാത്തിരിപ്പ് സ്ഥലങ്ങൾ, ക്രിട്ടിക്കൽ കെയർ ബ്ലോക്ക്, കാഷ്വാലിറ്റി ബ്ലോക്ക്, ഡയഗ്നോസ്റ്റിക് സേവനങ്ങൾ, രോഗിയുടെ എണ്ണം അനുസരിച്ച് മതിയായ കൺസൽട്ടേഷൻ മുറികളുള്ള ജനറൽ ഔട്ട്-പേഷ്യന്റ് വിഭാഗം, മുതിർന്ന പൗരന്മാർക്കും വൈകല്യമുള്ളവർക്കും പ്രത്യേക കൗണ്ടറുകൾ, രോഗി കൗൺസലിങ്, ക്ലിനിക്കൽ ലബോറട്ടറി, എക്സ്റേ, അൾട്രാസൗണ്ട് പോലുള്ള റേഡിയോളജി സേവനങ്ങൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും.

മാനസിക സാമൂഹിക പുനരധിവാസം ലക്ഷ്യമിട്ട് ടൗൺഷിപ്പിലെ കുടുംബങ്ങൾക്കുള്ള പ്രാഥമിക റഫറൽ ആശുപത്രിയായിട്ടായിരിക്കും ആരോഗ്യകേന്ദ്രം പ്രവർത്തിക്കുക. പരുക്കുകൾ, വൈകല്യങ്ങൾ, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയ്ക്ക് ദീർഘകാല തുടർപരിചരണം നൽകുകയെന്നതും പരിഹരിക്കപ്പെടും. പുതിയ സെന്റർ വരുന്നതോടെ കൈനാട്ടി ജനറൽ ആശുപത്രിയുടെ സ്ഥലപരിമിതിക്കും പരിഹാരമാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!