എസ്ഐആര്‍; ഏറ്റവും അധികം വോട്ടർമാർ കുറഞ്ഞത് തിരുവനന്തപുരം ജില്ലയിൽ

Share our post

തിരുവനന്തപുരം: എസ്ഐആറിൽ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ സംസ്ഥാനത്ത് ഏറ്റവും അധികം വോട്ടർമാർ കുറഞ്ഞത് തിരുവനന്തപുരം ജില്ലയിൽ. ബിജെപിയുടെ നാല് എ-ക്ലാസ് മണ്ഡലങ്ങളിൽ ഒന്നര ലക്ഷത്തിലധികം വോട്ടുകൾ ഇല്ലാതായി. തിരുവനന്തപുരത്ത് 47,647 ഉം വട്ടിയൂർകാവിൽ 42,580 ഉം നേമത്ത് 38,063 ഉം വോട്ടർമാർ കുറഞ്ഞു. കഴക്കൂട്ടം, നെയ്യാറ്റിൻകര, കോവളം, പാറശ്ശാല മണ്ഡലങ്ങളിലും 20000ത്തിലധികം വോട്ടുകൾ കുറഞ്ഞു.

ശനിയാഴ്ചയാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. അന്തിമ വോട്ടർപട്ടികയിൽ 2.69 കോടി വോട്ടർമാരാണുള്ളത്. കരട് പട്ടികയിൽ നിന്ന് 53,229 പേരെ ഒഴിവാക്കിയെങ്കിലും പുതിയ അപേക്ഷകൾ പരിഗണിച്ചാണ് അന്തിമപട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഡിസംബർ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 2,54,42,352 വോട്ടർമാരാണുണ്ടായിരുന്നത്. 24.08 ലക്ഷം പേർ പട്ടികയിൽനിന്ന് പുറത്തായതായിരുന്നു.

എസ്‌ഐആർ നടപടികൾക്കായി തെരഞ്ഞെടുത്ത 2025 ഒക്ടോബറിലെ വോട്ടർ പട്ടിക പ്രകാരം 8.9 ലക്ഷം പേരുടെ കുറവ് അന്തിമ പട്ടികയിലുണ്ട്. ഡിസംബറിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ 16 ലക്ഷം വോട്ടർമാരുടെ കുറവും എസ്‌ഐആറിന് ശേഷമുള്ള പട്ടികയിലുണ്ട്. ആകെ 2,69,53,644 വോട്ടർമാരാണ് പുതിയ പട്ടികയിലുണ്ടാവുക. പുരുഷൻമാർ – 1,31,26,048, സ്ത്രീകൾ – 1,38,27,319, ട്രാൻസ്ജെൻഡർമാർ – 277, പ്രവാസികൾ- 2,23,558 എന്നിങ്ങനെയാണ് പട്ടികയിലുൾപ്പെട്ടവരുടെ കണക്ക്. 4,24,518 പുതിയ വോട്ടർമാരും അന്തിമ പട്ടികയിലുണ്ടാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!