വീട്ടിൽ ഒരുകിലോ എം.ഡി.എം.എ , ഗൃഹനാഥനും ഭാര്യയും അടക്കം മൂന്നുപേർ പിടിയിൽ
തേഞ്ഞിപ്പലം (മലപ്പുറം): കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപം വിളക്കാഞ്ചേരിയിൽ വീട്ടിൽ സൂക്ഷിച്ച വൻ രാസലഹരി ശേഖരവും 21 ലക്ഷം രൂപയും പിടികൂടി. ചേലേമ്പ്ര സ്വദേശി പെരിഞ്ചിക്കര അസീസിന്റെ(53) വീട്ടിൽനിന്നാണ് 1.16 കിലോ എംഡിഎംഎ പിടികൂടിയത്. ഇതിന് ഒരുകോടിയോളം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അസീസിനെയും ഇയാളുടെ ഭാര്യ കമറുന്നീസ(50)യെയും അസീസിന്റെ മകൻ ജാസിറിന്റെ സുഹൃത്തായ സലാവുദ്ദീൻ എന്നയാളെയും പോലീസ് അറസ്റ്റ്ചെയ്തു. അസീസിന്റെ മകൻ ജാസിർ ഒളിവിൽപോയിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. തേഞ്ഞിപ്പലം പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ വീട്ടിൽനിന്ന് ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തത്. ഇതിനുപുറമേ വീട്ടിൽ സൂക്ഷിച്ചിരുന്ന 21 ലക്ഷത്തോളം രൂപ, അഞ്ച് ഇലക്ട്രിക് ത്രാസുകൾ, വാക്കിടോക്കി, ഗ്യാസ് ബർണർ എന്നിവയും പിടിച്ചെടുത്തു.
ജാസിറും കുടുംബവും കുറച്ചുകാലമായി സർവകലാശാല പരിസരം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിവരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാർ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സിബി, തേഞ്ഞിപ്പലം ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്, സബ് ഇൻസ്പെക്ടർമാരായ സത്യജിത്ത്, ജസ്റ്റിൻ എന്നിവരും ഡാൻസാഫ് സംഘാംഗങ്ങളായ സഞ്ജീവ്, രതീഷ്, മുസ്തഫ, സബീഷ്, സുബ്രഹ്മണ്യൻ, അഭിലാഷ്, തേഞ്ഞിപ്പലം സ്റ്റേഷനിലെ എസ്ഐ സജീവ്, എഎസ്ഐ ഗീത, എസ്സിപിഒ സംഗീത, അജിത്, അബ്ദുള്ള ബാബു, ഋഷികേശ്, അമർനാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
