ശബരിമല സ്വർണ്ണക്കൊള്ള; അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി കേസിൽ യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ കേസ് അന്വേഷിക്കുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ് ഐ ടി) ചോദ്യം ചെയ്യുന്നു. ശബരിമലയിലെ സ്വർണം മോഷണം നടത്തിയവരും വാങ്ങിയവരും വിറ്റവരും ഉൾപ്പെടെയുള്ള പ്രതികളുമായി സംസ്ഥാനത്തിനകത്തും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ വച്ചും ഒത്തുചേരുകയും കൂടിക്കാഴ്ച നടത്തുകയും പാരിതോഷികങ്ങളും മറ്റും സ്വീകരിക്കുകയും ചെയ്തതിനെ തുടർന്നാണ് എസ് ഐ ടി ചോദ്യം ചെയ്യുന്നത്.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി, സ്വർണം വാങ്ങിയ ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ എന്നിവരുമായി അടൂർ പ്രകാശ് പലതവണ കൂടിക്കാഴ്ച നടത്തിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. അതീവ സുരക്ഷയുള്ള സോണിയ ഗാന്ധിയുടെ വസതിയിലേക്ക് പ്രതികൾക്ക് പ്രവേശനം ഒരുക്കിയതിൽ അടൂർ പ്രകാശിന് നിർണ്ണായക പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട ഫോട്ടോകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
പ്രതികളുമായി ചേർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെച്ച് ഗൂഢാലോചന നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതികളിൽ നിന്ന് പാരിതോഷികങ്ങൾ സ്വീകരിച്ചോ എന്നും എസ്ഐടി പരിശോധിക്കുന്നുണ്ട്. മോഷണ സ്വർണം കൈമാറ്റം ചെയ്തതിൽ എംപിക്ക് അറിവുണ്ടായിരുന്നുവോ എന്നതിലാണ് ഇപ്പോൾ വ്യക്തത തേടുന്നത്.
