മാലിന്യം തള്ളൽ കേന്ദ്രമായി ഒഴിഞ്ഞ ചെങ്കൽപ്പണ
ഇരിട്ടി : മാലിന്യംതള്ളൽ കേന്ദ്രമായി ഇരിട്ടി താലൂക്ക് ആസ്പത്രിക്ക് സമീപമുള്ള ഒഴിഞ്ഞ ചെങ്കൽപ്പണ. സമ്പൂർണ ശുചിത്വ നഗരസഭയായും മാലിന്യം വലിച്ചെറിയരുതെന്ന് നാടുനീളെ ബോർഡുകൾ വെച്ചിട്ടുണ്ടെങ്കിലും താലൂക്ക് ആസ്പത്രിക്ക് സമീപമുള്ള പറമ്പിലെ ഉപേക്ഷിക്കപ്പെട്ട ചെങ്കൽപ്പണയിലാണ് നിത്യവും ജൈവ-അജൈവ മാലിന്യം തള്ളുന്നത്. നഗരത്തോട് ചേർന്ന പ്രദേശങ്ങളിലെ ചില കടകളിൽനിന്നും എത്തിക്കുന്ന പഴം, പച്ചക്കറി എന്നിവക്കൊപ്പം വിവിധതരം പ്ലാസ്റ്റിക്, ഡയപ്പർ തുടങ്ങിയവയുമാണ് ഇതിൽ കൊണ്ടുവന്ന് കുന്നുകൂട്ടിയിരിക്കുന്നത്.
ഈ കുന്നിന് കീഴെ ജനവാസമേഖലയാണ്. ഈ കുന്നിൽനിന്നുള്ള വെള്ളമാണ് ഈ പ്രദേശങ്ങളിലെ കിണറുകളെ ജലസമൃദ്ധമാക്കുന്നത്. മഴപെയ്താൽ മാലിന്യക്കൂമ്പാരമായ പണയിൽ വെള്ളം നിറയുന്നതോടെ മലിനജലം സ്രോതസ്സുകളിലേക്ക് ഒഴുകിയെത്തും. കുറച്ചുകാലമായി ഉറവിടമേതെന്നറിയാത്ത മഞ്ഞപ്പിത്തമടക്കമുള്ള സാംക്രമിക രോഗങ്ങൾ മേഖലയിൽ വ്യാപകമായിരുന്നു.
ജനവാസ മേഖലയാണെങ്കിലും ആളൊഴിഞ്ഞ കുന്നിൻപ്രദേശത്താണ് ചെങ്കൽപ്പണ. ഇതാണ് മാലിന്യം കൊണ്ടുവന്ന് തള്ളാൻ ഇടയാക്കുന്നത്. ഇവിടെ മാലിന്യം തള്ളുന്നതിനെതിരെ സമീപവാസികൾ ഉൾപ്പെടെ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്.
