ഹെൽമറ്റ് ഇല്ലാതെയുള്ള ബൈക്ക് യാത്ര അവസാനിപ്പിക്കാൻ പോലീസ് ഇറങ്ങി; പിഴയിട്ടത് 2.55 കോടി രൂപ
തിരുവനന്തപുരം: ഈമാസം 11, 12 തീയതികളിലായി ഹെൽമെറ്റില്ലാത്ത 11 ഇരുചക്രവാഹനയാത്രക്കാർ സംസ്ഥാനത്തുണ്ടായ അപകടങ്ങളിൽ മരിച്ച പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി കൂട്ടപ്പരിശോധന നടത്തി.ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങൾ ഓടിച്ചതിന് സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിൽ 50,969 നിയമലംഘനങ്ങൾ കണ്ടെത്തി. 2,55,97,600 രൂപയാണ് പിഴ ഈടാക്കിയത്. 1,19,414 ഇരുചക്രവാഹനങ്ങളാണ് ‘ഹെൽമെറ്റ് ഓൺ സേഫ് റൈഡ്’ എന്ന ഒരാഴ്ച നീണ്ട സ്പെഷ്യൽ ഡ്രൈവിൽ പരിശോധിച്ചത്.
കേരള പോലീസിന്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗമാണ് പരിശോധന നടത്തിയത്. സംസ്ഥാനത്തെ ഹൈവേ പട്രോളിങ് വിഭാഗങ്ങൾ പരിശോധന തുടരും. നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
