കുവൈത്ത്– കണ്ണൂർ സർവീസ് പുനരാരംഭിക്കാൻ എയർഇന്ത്യ
കുവൈത്ത് സിറ്റി: കഴിഞ്ഞ ഒക്ടോബർ അവസാനംമുതൽ നിർത്തിവച്ച കുവൈത്ത്– കണ്ണൂർ വിമാന സർവീസ് പുനരാരംഭിക്കാൻ എയർഇന്ത്യ എക്സ്പ്രസ്. മാർച്ച് ഒന്നുമുതൽ സർവീസ് തുടങ്ങാൻ പദ്ധതിയിടുന്നതായും എയർഇന്ത്യ അധികൃതർ ഔദ്യോഗികമായി അറിയിച്ചു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും സർവീസ് ക്രമീകരിക്കുക. കണ്ണൂരിൽനിന്ന് പുലർച്ചെ 3.20ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 5.45ന് കുവൈത്തിലെത്തും. തുടർന്ന് കുവൈത്തിൽനിന്ന് രാവിലെ 6.45ന് തിരിച്ചുപറക്കുന്ന വിമാനം ഉച്ചയ്ക്ക് 2.25ന് കണ്ണൂരിൽ എത്തിച്ചേരും.
കഴിഞ്ഞ ഒക്ടോബർ അവസാനംമുതലാണ് കുവൈത്തിൽനിന്ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് സർവീസുകൾ നിർത്തിവച്ചത്. വിന്റർ ഷെഡ്യൂളിന്റെ ഭാഗമായാണ് സർവീസ് താൽക്കാലികമായി നിർത്തിയതെന്ന് അന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
ഇതിന്റെ ഭാഗമായി മലബാർ മേഖലയിലേക്കുള്ള നിരവധി യാത്രക്കാർ വലിയ പ്രയാസങ്ങളാണ് അനുഭവിച്ചത്. കുവൈത്തിൽനിന്ന് കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് നേരിട്ടുള്ള മറ്റ് വിമാന സർവീസുകൾ ഇല്ലാ. ഇതിനാൽ യാത്രക്കാർ ഇരട്ടിയിലധികം നിരക്ക് നൽകി, കൂടുതൽ സമയം ചെലവഴിച്ചാണ് നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്തിരുന്നത്. സർവീസ് പുനരാരംഭിക്കുന്നതോടെ പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
