രാഹുൽ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും
പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം രാഹുലിനെ തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ബലാത്സംഗക്കേസിൽ റിമാൻഡിലായ മാങ്കൂട്ടത്തിലിനെ മൂന്നുദിവസത്തേക്കാണ് എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടത്. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 16ലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തിരുവല്ലയിലെ ഹോട്ടലിലെത്തിച്ച് തെളിവെടുത്തിരുന്നു. ബുധൻ രാവിലെ ആറരയോടെയാണ് കെഎസ്ആർടിസി ബസ്സ്റ്റാൻഡിനു സമീപത്തെ ഹോട്ടലിലെ 408–ാം നമ്പർ മുറിയിൽ തെളിവെടുപ്പിനെത്തിച്ചത്. പരാതിക്കാരിക്കുനേരെ ലൈംഗികാതിക്രമമുണ്ടായ 2024 ഏപ്രിൽ എട്ടിന് രാഹുൽ ഹോട്ടലിൽ എത്തിയതിന്റെ തെളിവായി രജിസ്റ്ററിൽ പേര് കണ്ടെത്തി. ആ ദിവസം ഹോട്ടലിൽ എത്തിയെന്ന് രാഹുൽ സമ്മതിച്ചു. 15 മിനിട്ട് നീണ്ട തെളിവെടുപ്പിനുശേഷം പത്തനംതിട്ട എആർ ക്യാന്പിലേക്ക് കൊണ്ടുപോയി. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയൊരുക്കിയിരുന്നു.
