എവിടെയാ കാട്ടാന ശല്യം ഇല്ലാത്തത്? ‘കാട്ടാനത്തോട്ടം’ ചോദ്യത്തിന് വിചിത്രവാദവുമായി സണ്ണി ജോസഫ്
തിരുവനന്തപുരം: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പേരിൽ കോൺഗ്രസ് വാങ്ങിയ ഭൂമിയെ കുറിച്ചുള്ള ചോദ്യത്തിന് വിചിത്രവാദവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കാട്ടാനശല്യം രൂക്ഷമായ സ്ഥലമാണല്ലോ എന്ന ചോദ്യത്തിന് വയനാട്ടിൽ എവിടെയാണ് കാട്ടാന ശല്യം ഇല്ലാത്തതെന്നും ബത്തേരിയിലും കൽപ്പറ്റയിലും ആന ഇറങ്ങിയില്ലേ എന്നുമുള്ള മറുചോദ്യമാണ് സണ്ണി ജോസഫ് ഉന്നയിച്ചത്. ചെങ്കുത്തായ കുന്നുംപ്രദേശമല്ലേ എന്ന ചോദ്യത്തിന് വയനാട് കുന്നുള്ള സ്ഥലമല്ലേയെന്നും പറഞ്ഞ് സണ്ണി ജോസഫ് ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു.
മേപ്പാടി പഞ്ചായത്ത് കോട്ടപ്പടി വില്ലേജിലെ കുന്നമ്പറ്റയിലെ ‘വിജയ എസ്‌റ്റേറ്റി’ന്റെ 3.24 ഏക്കറാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരിൽ ചൊവ്വാഴ്‌ച കോൺഗ്രസ് രജിസ്‌റ്റർ ചെയ്‌തത്. കാട്ടാനശല്യം രൂക്ഷമായ സ്വകാര്യ തോട്ടമാണ്. നേരത്തെ കാട്ടാന ആക്രമണത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ട പ്രദേശമാണിത്. കാട്ടാനശല്യത്തെത്തുടർന്ന് പലരും കൃഷി ഉപേക്ഷിക്കുകയായിരുന്നു. വീട് വയ്‌ക്കാൻ കഴിയാത്തവിധം ഒരേക്കർ പൂർണമായും ചെങ്കുത്തുമാണ്. അതിജീവിതരെ കൂടുതൽ ദുരിതത്തിലേക്കാണ് കോൺഗ്രസ് കൊണ്ടുപോകുന്നതെന്നാണ് ആക്ഷേപം.
