ശമ്പളമില്ലാതെ രണ്ടുമാസം; പിണറായി ഹൈടെക് വീവിങ് മില്ലിലെ തൊഴിലാളികൾ ദുരിതത്തിൽ
പിണറായി ∙ കേരള ടെക്സ്റ്റൈൽസ് കോർപറേഷന്റെ പിണറായി ഹൈ ടെക് വീവിങ് മില്ലിലെ തൊഴിലാളികൾക്ക് രണ്ടു മാസമായി ശമ്പളമില്ല. പ്രത്യക്ഷ സമരവുമായി ടെക്സ്റ്റൈൽസ് മിൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) രംഗത്തിറങ്ങി. സർക്കാരിന്റെ ആഭ്യന്തരം, ആരോഗ്യം, വ്യവസായം, ടൂറിസം, തദ്ദേശ വകുപ്പുകൾക്ക് പ്രതിവർഷം 23 ലക്ഷം മീറ്റർ തുണി ആവശ്യമുണ്ട്. ഇതിനായി ബന്ധപ്പെട്ട വകുപ്പുകൾ എല്ലാ വർഷവും തുക വകയിരുത്താറുണ്ട്.
എന്നാൽ അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ സ്വകാര്യ മില്ലുകളിൽനിന്ന് വാങ്ങുന്നതിനാണ് ഉദ്യോഗസ്ഥർക്ക് താൽപര്യം. അതേ ഗുണനിലവാരത്തിൽ ഇതിലും കുറഞ്ഞ ചെലവിൽ ഹൈടെക് വീവിങ് മില്ലിൽനിന്ന് തുണി ഉൽപാദിപ്പിക്കാൻ സാധിക്കുമെങ്കിലും സർക്കാർ വേണ്ട രീതിയിൽ ശ്രദ്ധിക്കാത്തതിനാലാണ് ഉദ്യോഗസ്ഥരുടെ താൽപര്യത്തിനനുസരിച്ചു സ്വകാര്യ മില്ലിൽനിന്ന് തുണി വാങ്ങുന്നതെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. മിൽ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നുകാട്ടി ഡിസംബർ 18ന് മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
വേതന കുടിശിക അനുവദിക്കുക, ടെക്സ്റ്റൈൽസ് കോർപറേഷന്റെ ഹൈടെക് വീവിങ് മില്ലിനോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കമ്പനി പടിക്കൽ തൊഴിലാളികൾ നടത്തിയ ധർണ ടെക്സ്റ്റൈൽസ് മിൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജനറൽ സെക്രട്ടറി കെ.പി.അശോകൻ ഉദ്ഘാടനം ചെയ്തു. സിഐടിയു പിണറായി ഏരിയ പ്രസിഡന്റ് കെ.കെ.രാജീവൻ, സി.ഷൈജേഷ് എന്നിവർ പ്രസംഗിച്ചു.
