കണ്ണൂരിൽ കളംനിറയാൻ കരുത്തരെത്തും; പിണറായിയും സണ്ണിയും മത്സരിക്കും, ഗോവിന്ദന് പകരം നികേഷ് പരിഗണനയിൽ
കണ്ണൂർ: സംസ്ഥാനരാഷ്ട്രീയത്തിലെ അധികാരതലസ്ഥാനവും സംഘടനാകാര്യങ്ങളും നിയന്ത്രിക്കുന്ന കരുത്തരായ നേതാക്കൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇക്കുറിയും കണ്ണൂരിൽ കളത്തിലിറങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവർ മത്സരരംഗത്തുണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്.
മൂന്നാംവട്ടവും ഭരണത്തിലെത്താൻ ലക്ഷ്യമിടുന്ന എൽഡിഎഫിന്റെ നായകനായ പിണറായി വിജയൻ ധർമടം മണ്ഡലത്തിൽതന്നെയാവും മത്സരിക്കുക. കെപിസിസി പ്രസിഡന്റ് പദവിയിലെത്തിയശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് സണ്ണി ജോസഫ് നേരിടുന്നത്. സിറ്റിങ് സീറ്റായ പേരാവൂരിൽതന്നെ അദ്ദേഹം മത്സരരംഗത്തുണ്ടാകുമെന്ന് കരുതുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാവും ഇത്തവണ മാറിനിൽക്കുന്ന പ്രധാന നേതാവ്. അദ്ദേഹത്തിന്റെ മണ്ഡലമായ തളിപ്പറമ്പിൽ എം.വി. രാഘവന്റെ മകനും മാധ്യമപ്രവർത്തകനുമായ എം.വി. നികേഷ് കുമാറിനെയാണ് പരിഗണിക്കാൻ സാധ്യത. ജയസാധ്യതയെച്ചൊല്ലി ചില നേതാക്കൾക്കുള്ള അഭിപ്രായവ്യത്യാസംകൂടി പരിഗണിച്ചാവും തീരുമാനത്തിലേക്കെത്തുക. എം.വി. ഗോവിന്ദന്റെ അഭിപ്രായവും നിർണായകമാകും. അദ്ദേഹം നികേഷിന് അനൂകൂലമാണെന്നാണ് സൂചനകൾ.
സണ്ണി ജോസഫ് മത്സരരംഗത്തുണ്ടാകില്ലെങ്കിൽ പേരാവൂരിൽ നല്ല മത്സരം കാഴ്ചവെക്കാനാവുമെന്ന പ്രതീക്ഷ സിപിഎമ്മിനുണ്ട്. പ്രമുഖ നേതാക്കളിൽ ആരെങ്കിലും മത്സരിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ടേം വ്യവസ്ഥയിൽ ഇളവ് നൽകുകയാണെങ്കിൽ കെ.കെ. ശൈലജയെ മട്ടന്നൂരിൽനിന്ന് പേരാവൂരിലേക്ക് മാറ്റുന്നതും രാജ്യസഭയിലെ കാലാവധി കഴിയാറായ ജോൺ ബ്രിട്ടാസിനെ മത്സരിപ്പിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിച്ചേക്കും. ശൈലജയ്ക്ക് ഇളവ് നൽകുന്ന കാര്യത്തിൽ പാർട്ടികേന്ദ്രങ്ങൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
