പഴശ്ശി മന്ദിരം ചരിത്രഗവേഷണ കേന്ദ്രമാക്കുന്നു
മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെ പഴശ്ശി സ്മൃതിമന്ദിരം ചരിത്രഗവേഷണ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവൃത്തി പുരോഗമിക്കുന്നു. കിഫ്ബിയിൽനിന്ന് 2.64 കോടി ചെലവിട്ടാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ പഴശ്ശി സ്മൃതി മന്ദിരം നവീകരിക്കുന്നത്. ചരിത്ര മ്യൂസിയം, ആംഫിതിയറ്റർ, വിശ്രമകേന്ദ്രം, കുട്ടികൾക്ക് കളിസ്ഥലം, ഭക്ഷണശാല എന്നിവ നിർമിക്കും. മന്ദിരത്തിന്റെ പിൻവശത്തായാണ് സ്റ്റേജും പാർക്കും നിർമിക്കുക. രണ്ടു വർഷം മുമ്പാണ് പഴശി സ്മൃതി മന്ദിരം നവീകരണം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തിരുന്നു. തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്മാരക കേന്ദ്രം ഒരുക്കുന്നത്. പഴശ്ശിരാജയുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തെക്കുറിച്ച് പുതിയ തലമുറക്ക് മനസിലാക്കാൻ കഴിയുന്ന വിധത്തിലാണ് മ്യൂസിയം ഒരുക്കുക. കെ.ഐ.ഐ.ഡി.സിയാണ് പദ്ധതി രേഖ തയാറാക്കിയത്. നഗരസഭ ഏറ്റെടുത്ത് ടൂറിസം വകുപ്പിന് കൈമാറിയ സ്ഥലമാണിത്. പഴശിയിൽ 2014 ലാണ് പഴശി രാജയുടെ കോവിലകം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് കൂത്തമ്പലത്തിന്റെ മാതൃകയിൽ സ്മൃതിമന്ദിരം പണിതത്.
