തദ്ദേശ തെരഞ്ഞെടുപ്പ്: ഏറ്റവുമധികം പേർ വോട്ട് ചെയ്തത് ഇത്തവണ
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവുമധികം വോട്ടർമാർ വോട്ട് ചെയ്തത് ഇത്തവണ. രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടന്ന 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആകെ വോട്ട് ചെയ്തത് 21079609 വോട്ടർമാരാണ്. 2020ലെ തെരഞ്ഞെടുപ്പിൽ 21005743 വോട്ടർമാരാണ് വോട്ട് ചെയ്തിരുന്നത്. 73866 വോട്ടുകളാണ് മുൻ തിരഞ്ഞെടുപ്പിൽ നിന്നും അധികമായി പോളിംഗ് ബൂത്തുകളിൽ ഇത്തവണ പോൾ ചെയ്തത്. ഇത് കൂടാതെ പോസ്റ്റൽ ബാലറ്റുകൾ വഴി ചെയ്ത വോട്ടുകൾ കൂടി കണക്കാക്കേണ്ടതുണ്ട്. വോട്ടർമാരുടെ എണ്ണത്തിലും 2025ൽ വർധനയുണ്ടായി. 28607658 സമ്മതിദായകരാണ് വോട്ടർപ്പട്ടിക പ്രകാരമുള്ളത്. 2020 ൽ ഇത് 27656910 ആയിരുന്നു. 1993ൽ കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നതിനുശേഷം 1995 ൽ നടന്ന ആദ്യ തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പിൽ 15074169 വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയത്. 20508855 ആയിരുന്നു അന്നത്തെ വോട്ടർമാരുടെ ആകെ എണ്ണം. 2025 തദ്ദേശ പൊതുതെരഞ്ഞെടുപ്പിൽ ആകെ 73.69 ശതമാനം പോളിംഗ് നടന്നു. തിരുവനന്തപുരം – 67.47%, കൊല്ലം – 70.35%, പത്തനംതിട്ട – 66.78%, ആലപ്പുഴ – 73.82%, കോട്ടയം – 70.86%, ഇടുക്കി – 71.78%, എറണാകുളം – 74.57%, തൃശൂർ – 72.48%, പാലക്കാട് – 76.27%, മലപ്പുറം – 77.37%, കോഴിക്കോട് – 77.27%, വയനാട് – 78.29%, കണ്ണൂർ – 76.77%, കാസർഗോഡ് – 74.89%. എന്നിങ്ങനെയാണ് ജില്ലകളിലെ പോളിങ് ശതമാനം. കോർപറേഷനുകളിൽ തിരുവനന്തപുരത്ത് 58.29%, കൊല്ലത്ത് 63.35%, കൊച്ചിയിൽ 62.44%, തൃശൂർ 62.45%, കോഴിക്കോട് 69.55% കണ്ണൂർ 70.33 % എന്നിങ്ങനെയാണ് പോളിങ് ശതമാനം.
