സൗജന്യ സൗരോര്‍ജം; ഹരിത വരുമാന പദ്ധതി 50,000 വീടുകളിലേക്ക് കൂടി

Share our post

ആലപ്പുഴ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി നടപ്പാക്കുന്ന സൗജന്യ സൗരോർജ പദ്ധതിയായ ഹരിതവരുമാന പദ്ധതി (ഗ്രീൻ ഇൻകം സ്കീം) 50,000 വീടുകളിലേക്കു കൂടി വ്യാപിപ്പിക്കും. ഇതിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ യഥാക്രമം 600, 900 കോടി രൂപ വീതം ചെലവഴിക്കാൻ ധാരണയായി. വീടുകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിലൂടെ ഓരോ കുടുംബത്തിനും 5,000 മുതൽ 6,000 വരെ രൂപ വർഷംതോറും വരുമാനം കിട്ടുന്ന രീതിയിലാണു പദ്ധതി. രണ്ട്, മൂന്ന് കിലോവാട്ട് ശേഷിയുള്ള പാനലുകളാണു സ്ഥാപിക്കുക. വീട്ടാവശ്യങ്ങൾക്കു ശേഷം ബാക്കിവരുന്ന വൈദ്യുതി കെഎസ്ഇബിക്കു നൽകുന്നതിലൂടെയാണ് വരുമാനം കിട്ടുക.

വൈദ്യുതിയുപയോഗിച്ച് പാചകം ചെയ്യുന്നതിലൂടെ പാചകവാതകത്തിന്റെ ഉപയോഗം കുറയ്ക്കാനുമാകും.ലൈഫ്മിഷൻ, പട്ടികജാതി ക്ഷേമവകുപ്പ്, മത്സ്യത്തൊഴിലാളികൾക്കുള്ള പുനർഗേഹം പദ്ധതി എന്നിവവഴി നിർമിച്ച വീടുകളിലാണ് ഇതു നടപ്പാക്കുക. നിലവിൽ 1,700 വീടുകളിൽ പദ്ധതി യാഥാർഥ്യമാക്കിയിട്ടുണ്ട്. അനെർട്ട് വഴിയാണ് പദ്ധതി നിർവഹണം പൂർത്തിയാക്കുന്നത്. ലക്ഷം വീടുകളിൽ കൂടി ഹരിതവരുമാന പദ്ധതി നടപ്പാക്കുകയാണു ലക്ഷ്യമെന്നും ഇതിനുള്ള പദ്ധതി കേന്ദ്രസർക്കാരിനു നൽകിയപ്പോഴാണ് 50,000 വീടുകൾക്കുള്ള അനുമതി ലഭിച്ചതെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചിരുന്നു. 2022 അവസാനമാണ് പദ്ധതി നടപ്പാക്കാൻ കേരളം തീരുമാനിച്ചത്. മൂന്നു കിലോവാട്ട് സൗരോർജ പാനൽ സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാർ 1,33,117 രൂപയാണ് നൽകുന്നത്. കേന്ദ്രസർക്കാർ 57,382 രൂപയും. സൗരോർജ പ്ലാന്റുകൾക്ക് 25 വർഷത്തെ വാറന്റിയും ഉറപ്പുവരുത്തിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!