ഉന്നതിയുടെ കൈത്താങ്ങ്; വിദേശ പഠനം സാധ്യമായത് 1104 വിദ്യാർത്ഥികൾക്ക്

തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ ബിരുദാനന്തര പഠനത്തിന് സഹായം നൽകുന്ന ഉന്നതി ഓവർസീസ് സ്കോളർഷിപ്പ് പദ്ധതി ചരിത്ര നേട്ടത്തിലേക്ക്. ഇതുവരെ 1104 പട്ടിക പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾ ഇതുവഴി വിദേശ പഠനത്തിന് അവസരം നേടി. കേരള സർക്കാര് സ്ഥാപനമായ ഒഡെപെകിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ്.വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഒരു വിദ്യാർത്ഥിക്ക് പരമാവധി 25 ലക്ഷം രൂപവരെ സ്കോളർഷിപ്പായി ലഭിക്കും. ലോകത്തിലെ മികച്ച 500 സർവകലാശാലകളിൽ പ്രവേശനം നേടുന്നവർക്ക് സ്കോളർഷിപ്പ് യോഗ്യത പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വർഷം 310 പട്ടിക – പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിന് കേരളത്തിൽ ഇപ്പോൾ അവസരം നൽകുന്നു. കേന്ദ്ര സർക്കാർ ഒരു വർഷം വെറും 125 പട്ടിക പിന്നാക്ക വിഭാഗക്കാർക്കാണ് സ്കോളർഷിപ്പ് നൽകുമ്പോഴാണിത്.എല്ലാ വർഷവും ജനുവരി മുതൽ മാർച്ച് വരെ അപേക്ഷ സ്വീകരിച്ച് മെയ് മാസത്തോടെ തെരഞ്ഞെടുപ്പ് പൂർത്തീകരിച്ച് പട്ടിക പ്രസിദ്ധീകരിക്കും. പെൺകുട്ടികൾ, ശാരീരിക വൈകല്യമുള്ളവർ, ഏക രക്ഷിതാവുള്ള കുട്ടികൾ എന്നിവർക്ക് മുൻഗണനയുണ്ട്. മെഡിക്കൽ, എഞ്ചിനീയറിങ്ങ്, സയൻസ്, അഗ്രികൾച്ചർ, മാനേജ്മെന്റ്, നിയമം, സോഷ്യൽ സയൻസ് തുടങ്ങിയ കോഴ്സുകളിൽ ബിരുദാനന്തര ബിരുദത്തിനാണ് സ്കോളർഷിപ്പ് നൽകുന്നത് 2016 ലെ എൽഡിഎഫ് സർക്കാരാണ് ഈ പദ്ധതി ആവിഷ്ക്കരിച്ചത്. ആദ്യ വർഷങ്ങളിൽ വിദേശത്ത് പഠിച്ചവർക്ക് അവിടെ മികച്ച ജോലിയും ലഭ്യമായതായി പട്ടികജാതി-പട്ടികവര്ഗ്ഗ-പിന്നാക്കക്ഷേമ മന്ത്രി ഒ ആര് കേളു അറിയിച്ചു. പട്ടികജാതി വിഭാഗത്തിൽ 835 പേരും പട്ടികവർഗ വിഭാഗത്തിൽ 95 പേരും പിന്നാക്ക വിഭാഗത്തിൽ 174 പേരും വിദേശപഠനത്തിന് അവസരം പ്രയോജനപ്പെടുത്തി.