കാണാപ്പാഠമല്ല; മനസ്സിലാക്കി എഴുതണം

തിരുവനന്തപുരം : കാണാപ്പാഠം മാത്രം പഠിച്ചിട്ട് പരീക്ഷ ജയിക്കുന്ന കാലം മാറുന്നു. ഒന്ന് മുതൽ 10വരെ ക്ലാസ്സിലെ ചോദ്യപേപ്പറുകൾ അടിമുടിമാറും. സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായുള്ള പരിഷ്കരണം ഓണപ്പരീക്ഷ മുതൽ നടപ്പിലാക്കും. വിശകലന സ്വഭാവത്തിലാകും കൂടുതൽ ചോദ്യവും. ഒന്ന്, രണ്ട് ക്ലാസുകളിൽ ഗണിതത്തിന് പ്രത്യേക ചോദ്യപേപ്പറുണ്ടാകും. മൂന്ന് മുതൽ 10വരെ ക്ലാസുകളിൽ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യവും ഉൾപ്പെടുത്തി. എൽപി, യുപി വിഭാഗങ്ങൾക്ക് 20 ശതമാനവും ഹൈസ്കൂൾ തലത്തിൽ 10 ശതമാനവും ഇങ്ങനെയാകും. ആശയവ്യക്തത, പ്രയോഗശേഷി, ഗണനചിന്ത (കമ്പ്യൂട്ടേഷൻ തിങ്കിങ്), മനോഭാവം, വിശകലനാത്മക, വിമർശാനാത്മക, സർഗാത്മക മൂല്യങ്ങൾ എന്നിങ്ങനെ ഏഴ് ചിന്താപ്രക്രിയക്ക് കൂടുതൽ പ്രാധാന്യം നൽകും. 30 ശതമാനം ചോദ്യങ്ങൾ ലളിതമായിരിക്കും. വിഷയവുമായി ബന്ധപ്പെട്ട ഏറ്റവും അടിസ്ഥാനപരമായ ഇൗ ചോദ്യങ്ങൾക്ക് മുഴുവൻ കുട്ടികൾക്കും ഉത്തരമെഴുതാനാകും. 50 ശതമാനം ചോദ്യങ്ങൾ ശരാശരിയും 20 ശതമാനം ചോദ്യം ആഴത്തിലുള്ള അറിവ് പരിശോധിക്കുന്നതുമാക്കും. ചോദ്യമാതൃക എസ്സിഇആർടി വെബ്സൈറ്റിലുണ്ട്. ക്ലസ്റ്റർ യോഗങ്ങളിൽ അധ്യാപകർക്ക് പരിശീലനം നൽകി.