Kerala
എ.ടി.എമ്മില്‍ നിന്നു മേയ് ഒന്ന് മുതല്‍ പണം പിൻവലിക്കുന്നതിനു പുതിയ നിരക്ക്

മേയ് ഒന്ന് മുതല്‍ എ.ടി.എം കൗണ്ടർ വഴി പണം പിൻവലിക്കുന്നതിന് നല്‍കേണ്ട നിരക്കുകളില്‍ മാറ്റം. റിസർവ് ബാങ്കാണ് എടിഎം ഇടപാടുകളില്‍ നിരക്ക് വർധന പ്രഖ്യാപിച്ചത്. പണം പിൻവലിക്കാനുള്ള സൗജന്യ ഇടപാടുകള്‍ക്ക് പുറമെയുള്ള ഓരോ ട്രാൻസാക്ഷനും നിലവില്‍ 21 രൂപയാണ് നല്‍കുന്നത്. എന്നാല്‍ ഒന്നാം തീയതി മുതല്‍ അത് 23 രൂപയാകും. അക്കൗണ്ടുള്ള ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് അഞ്ച് തവണയും മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് മൂന്ന് തവണയും (മെട്രോ അല്ലാത്ത നഗരങ്ങളില്‍ ഇത് അഞ്ച് തവണയും) പണം സൗജന്യമായി പിൻവലിക്കാം. എ.ടി.എം കൗണ്ടറുകളുടെ നടത്തിപ്പിനും സെക്യൂരിറ്റി സംവിധാനങ്ങള്‍ നടപ്പാക്കുന്നതിനും വലിയ ചിലവ് വരുന്നുണ്ടെന്ന ബാങ്കുകളുടെ അഭ്യർഥന മാനിച്ചാണ് ആർബിഐ നിരക്ക് വർധനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്.
Kerala
വാക്സിന്‍ എടുത്തിട്ടും പേവിഷ ബാധ മരണം എന്തുകൊണ്ട്? റാബീസിനെ അറിയാം, കരുതലോടെ പ്രതിരോധിക്കാം

മലപ്പുറത്ത് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും ആറു വയസുകാരി സിയ ഫാരിസ് പേ വിഷ ബാധയെ തുടര്‍ന്ന് മരിച്ച സംഭവം ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. മാര്‍ച്ച് 29നാണു സിയ അടക്കം ആറ് പേരെ തെരുവുനായ ആക്രമിച്ചത്. പട്ടികടിയേറ്റ് രണ്ട് മണിക്കൂറിനകം പ്രതിരോധ കുത്തിവയ്‌പ്പെടുത്തു. എല്ലാ ഡോസുകളും പൂര്‍ത്തിയാക്കിയെങ്കിലും ഒരാഴ്ച മുന്‍പു പനിയെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് സിയയ്ക്ക് പേ വിഷബാധ സ്ഥിരീകരിക്കുന്നത്. കഴുത്തിന് മുകളിലുണ്ടായിരുന്ന പരിക്ക് ഗുരുതരവും ആഴത്തിലുള്ളതുമായതിനാലാണ് വാക്‌സിന്‍ ഫലപ്രദമാകാത്ത സാഹചര്യം ഉണ്ടായതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
ഏകദേശം 20000 റാബിസ് മരണങ്ങളാണ് ഇന്ത്യയില്‍ ഒരു വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇത് ലോകത്താകമാനമുള്ള റാബിസ് മരണങ്ങളുടെ 36 ശതമാനം വരും. ലോകത്തിലെ ഏറ്റവും മാരകമായ രോഗങ്ങളില്‍ ഒന്നാണ് പേവിഷബാധ. റാബ്‌ഡോവിറിഡോ കുടുംബത്തില്‍പെട്ട ആര്‍എന്‍എ വൈറസാണ് പേ വിഷബാധയക്ക് കാരണമായ റാബിസ് വൈറസ്.
റാബിസ് മാരകമാകുന്നതെങ്ങനെ
മനുഷ്യരിലേക്ക് ഈ വൈറസ് മൃഗങ്ങളുടെ തുപ്പല്‍ വഴിയോ, അവ കടിക്കുമ്പോഴോ, മുറിവില്‍ നക്കുമ്പോഴോ പ്രവേശിക്കാം. രോഗം പ്രധാനമായും ബാധിക്കുന്നത് തലച്ചോറിനെയാണ്. മുറിവില്‍ നിന്ന് നാഡികള്‍ വഴി രോഗാണുക്കള്‍ തലച്ചോറില്‍ എത്തുകയും അവിടെ വെച്ച് വൈറസ് പെരുകുകയും ചെയ്യുന്നു.
ഏകദേശം 20 മുതല്‍ 90 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാം. ചിലപ്പോള്‍ രോഗലക്ഷണം പ്രകടമാകാന്‍ ഒരു വര്‍ഷം വരെ സമയമെടുത്തെന്നും വരാം. രോഗ ലക്ഷണങ്ങള്‍ പ്രകടമായാല്‍ പിന്നെ അസുഖം ചികിത്സിച്ചു ഭേദമാക്കുക പ്രയാസമാണ്. അങ്ങനെ രക്ഷപ്പെട്ടുള്ളവര്‍ ലോകത്ത് തന്നെ ചുരുക്കമാണ്.
ലക്ഷണങ്ങള്‍
സാധാരണ പനി ലക്ഷണങ്ങളായ ശരീരത്തിന് ചൂട്, തലവേദന, ക്ഷീണം, ഓക്കാനം, തുടങ്ങിയവയാണ് റാബിസിന്റെ പ്രാരംഭ ലക്ഷണം. കടിയേറ്റ ഭാഗത്ത് തരിപ്പ്, വേദന, ചൊറിച്ചില്‍ എന്നിവയുണ്ടാകുന്നത് വൈറസ് ബാധ നാഡികളെ ബാധിക്കുന്നതിന്റെ സൂചനയാണ്.
ഏതൊക്കെ മൃഗങ്ങളില്‍ നിന്ന് റാബിസ് പകരാം
90 ശതമാനം കേസുകളിലും രോഗം പടരുന്നത് നായകളില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നായകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മനുഷ്യരില്‍ പേവിഷ ബാധയ്ക്ക് കാരണമാകുന്ന മറ്റൊരു മൃഗം പൂച്ചയാണ്. മരപ്പട്ടി, കുരങ്ങ്, വവ്വാല്‍, അണ്ണാന്‍ എന്നീ ജീവികളുടെ കടിയേല്‍ക്കുന്നതും അപകടമാണ്.
പ്രതിരോധം മൂന്ന് തരത്തില്‍
മൃഗങ്ങളെ തൊടുകയോ, ഭക്ഷണം നല്‍കുന്നതിനിടെ അവ മുറിവില്ലാത്ത തൊലിപ്പുറത്ത് നക്കുക തുടങ്ങിയ സാഹചര്യങ്ങളാണ് ഒന്നാമത്തെ കാറ്റഗറി. ഇത്തരം സാഹചര്യങ്ങളില്‍ ഒഴുകുന്ന ടാപ്പ് വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകാം.
പ്രതിരോധ മരുന്ന് വേണ്ട.
തൊലിപ്പുറത്ത് മാന്തുകയോ, പോറല്‍ ഉണ്ടാക്കുകയോ ചെയ്യുന്നതാണ് രണ്ടാമത്തെ കാറ്റഗറി. ഒഴുകുന്ന ടാപ്പ് വെള്ളത്തില്‍ മുറിവു നന്നായി കഴുകണം. കൂടാതെ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കേണ്ടത് പ്രധാനമാണ്.
മുറിവില്‍ നക്കുക, ആഴത്തിലുള്ള മുറിവുണ്ടാക്കുക, ചുണ്ടിലോ വായിലോ നാക്കിലോ നക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ മുറിവ് നന്നായി ഒഴുകുന്ന വെള്ളത്തില്‍ കഴുകിയ ശേഷം മുറിവില്‍ ആന്റി റാബിസ് ഇമ്യൂണോഗ്ലോബുലിനും ഒപ്പം പ്രതിരോധ കുത്തിവെപ്പും ഉടന്‍ തുടങ്ങണം.
ശ്രദ്ധിക്കേണ്ട കാര്യം
കൈ കൊണ്ട് മുറിവില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. കയ്യില്‍ മുറിവുകള്‍ ഉണ്ടെങ്കില്‍ വിഷബാധ പകരാന്‍ ഇത് കാരണമാകും.
കടിച്ച നായയ്ക്ക് വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കിലും അതിന്റെ ഇമ്യൂണിറ്റിയെ കുറിച്ച് ഉറപ്പില്ലാത്തതു കൊണ്ട് വാക്‌സില്‍ തീര്‍ച്ചയായും എടുക്കണം.
Kerala
ഹയർ സെക്കന്ററി അധ്യാപക സ്ഥലംമാറ്റം: വിവിധ ജില്ലകളിലെ ഒഴിവുകൾ അറിയാം

ഹയർസെക്കന്ററി അധ്യാപക സ്ഥലമാറ്റത്തിന് അപേക്ഷ നൽകാനുള്ള സമയം മെയ് 3ന് അവസാനിക്കും. സർക്കാർ ഹയർ സെക്കന്ററി അധ്യാപകരുടെ സ്ഥലംമാറ്റത്തിന് http:// dhsetransfer.kerala.gov.in പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കണം. ഏകദേശം 7,817 ഒഴിവുകളാണ് ട്രാസ്ഫറിനായി നിലവിലുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ ഒഴിവുകൾ മലപ്പുറം ജില്ലയിൽ (1,124) ആണ്. കണ്ണൂർ (944), കോഴിക്കോട് (747) ജില്ലകളാണ് തൊട്ടടുത്ത്. ഏറ്റവും കുറവ് ഒഴിവുകൾ പത്തനംതിട്ട (134), ഇടുക്കി (184), കോട്ടയം (232) ജില്ലകളിലാണ്.
വിഷയങ്ങളിൽ ഏറ്റവും കൂടുതൽ ഒഴിവുകൾ ഇംഗ്ലീഷ് (859) അധ്യാപകരുടേതാണ്. ഇക്കണോമിക്‌സും (527), മാത്തമാറ്റിക്‌സും (482) ആണ് തൊട്ടടുത്ത്. അതേ സമയം ജർമൻ, മ്യൂസിക്, ജിയോളജി വിഷയങ്ങളിൽ ഒരു ഒഴിവ് വീതമേ സംസ്ഥാനാടിസ്ഥാനത്തിലുള്ളു.
ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. സംസ്ഥാന – ജില്ലാ തലത്തിൽ വിഷയങ്ങൾ തിരിച്ചുള്ള തത്സമയ ഒഴിവുകൾ പോർട്ടലിൽ ലഭ്യമാണ്.
നേരത്തെ അധ്യാപകരുടെ പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യാനും, അത് പ്രിൻസിപ്പൽമാർക്ക് തിരുത്താനും, കൃത്യമായ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും കൈറ്റിന്റെ നേതൃത്വത്തിൽ സംവിധാനം ഒരുക്കിയിരുന്നു.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രാൻസ്ഫർ നടത്തുക എന്നതിനാൽ തെറ്റായ വിവരങ്ങൾ നൽകുന്നത് നടപടികൾക്ക് വിധേയമാക്കും എന്നും ഇത്തരം അധ്യാപകരെ സ്ഥലംമാറ്റും എന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം തെറ്റുകൾ അടുത്ത തിങ്കൾ, ചൊവ്വ (ഏപ്രിൽ 28, 29) ദിവസങ്ങളിൽ ബന്ധപ്പെട്ട രേഖകളോടെ ഹയർ സെക്കന്ററി ഡയറക്ടറേറ്റിൽ നേരിട്ട് വന്ന് തിരുത്താൻ അവസരം നൽകിയിട്ടുണ്ട്.
പരിരക്ഷിത വിഭാഗം, മുൻഗണനാ വിഭാഗം എന്നിവയ്ക്കായി സമർപ്പിക്കുന്ന രേഖകളുടെ ആധികാരികത ഈ വർഷം വിജിലൻസ് പരിശോധനയ്ക്കും വിധേയമാക്കും.
Kerala
സംസ്ഥാനത്ത് സ്ത്രീകൾക്ക് ആശ്രയം; 181 വനിതാ ഹെൽപ് ലൈൻ പെൺജീവിതത്തിൻ്റെ ലൈഫ് ലൈൻ

തിരുവനന്തപുരം: ഒരാൾക്ക് അത് അപരിചിതനായിരിക്കാം, മറ്റൊരാൾക്ക് അയൽവാസി, മറ്റൊരിടത്ത് അത് ഭർത്താവ്, അതുമല്ലെങ്കിൽ കാമുകൻ. ജീവിതം ഒരു ലൈഫ് ലൈൻ തിരയുന്ന ഘട്ടത്തിൽ നിന്ന് ഭയം കൊണ്ട് വിറച്ച് വിമൻ ഹെൽപ്‌ലൈൻ നമ്പറിലേക്ക് വരുന്ന ഓരോ കോളിനും പിന്നിൽ പിടയ്ക്കുന്ന ഹൃദയമുണ്ട്.പത്ത് വർഷമായി തുടരുന്ന പ്രണയബന്ധം വളരെ ടോക്സിക് ആയി മാറിയ ഘട്ടത്തിലാണ് വിവാഹിതയും അമ്മയുമായ യുവതി ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടുന്നത്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഫോൺ ഉപയോഗിക്കാനും സുഹൃത്തുക്കളോട് സംസാരിക്കാനും പോലും യുവതിക്ക് സാധിക്കാത്ത സ്ഥിതിയായിരുന്നു. കെഎസ്ആർടിസി ബസിൽ അപരിചിതൻ്റെ ഭാഗത്ത് നിന്നുണ്ടായ ലൈംഗികാതിക്രമമായിരുന്നു മറ്റൊരു സംഭവം. അയൽവാസിയുടെ അതിക്രമം ഭയന്ന് പെങ്ങൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കുന്നില്ലെന്നായിരുന്നു സഹോദരൻ കണ്ണീരടക്കിക്കൊണ്ട് പറഞ്ഞത്. അർധരാത്രി വീട്ടിൽ നിന്നും ഭർത്താവ് അടിച്ചുപുറത്താക്കി രാത്രി മുഴുവൻ വീടിന് പുറത്ത് കഴിച്ചുകൂട്ടിയ യുവതിക്ക് മനോധൈര്യം നൽകിയതടക്കം വിമൻ ഹെൽപ് ലൈനാണ്. ഭീതിയുടെ ഇരുട്ടിൽ നിന്ന് പ്രതീക്ഷയുടെ വെളിച്ചത്തിലാണ് ഇവരെല്ലാം ഇന്ന് കഴിയുന്നത്.
2017-ൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജയും ചേർന്ന് തുടക്കം കുറിച്ച പദ്ധതി ടെക്നോപാർകിലാണ് പ്രവർത്തനം ആരംഭിച്ചത്. ഈ ഹെൽപ് ലൈനിലേക്ക് 2017 മുതൽ വന്ന കോളുകളിൽ കഴിഞ്ഞ നാല് വർഷത്തിനിടെ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2022 മുതൽ പ്രതിവർഷം ഒരു ലക്ഷത്തിലേറെ കോളുകൾ ഹെൽപ് ലൈനിലേക്ക് എത്തുന്നുണ്ട്.
സേവനം ആരംഭിച്ച ആദ്യ വർഷം (2017) കോൾ സെൻ്ററിലേക്ക് 11669 പേരാണ് ബന്ധപ്പെട്ടത്. പിന്നീടുള്ള വർഷങ്ങളിൽ കോളുകളുടെ എണ്ണം ക്രമമായി ഉയർന്നത് സേവനം ആശയറ്റ സ്ത്രീകൾക്ക് അവലംബമായി മാറിയതിന് തെളിവാണ്. 2018 ൽ 26268, 2019 ൽ 19631, 2020 ൽ 25901, 2021 ൽ 29915 പേരുമാണ് കോൾ സെൻ്ററിലേക്ക് ബന്ധപ്പെട്ടത്. 2022 ൽ കോൾ സെൻ്ററിൻ്റെ പ്രചാരം വർധിക്കുകയും 93050 കോളുകൾ എത്തുകയും ചെയ്തു. 2023 ൽ 106961 കോളുകളാണ് ഹെൽപ് ലൈനിൽ എത്തിയത്. ലഭ്യമായ ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം 2025 മാർച്ച് വരെ 130974 കോളുകളും എത്തി.
2013 ലാണ് അന്നത്തെ കേന്ദ്രസർക്കാർ 181 എന്ന ഹെൽപ് ലൈൻ നമ്പർ രാജ്യത്തെമ്പാടും സ്ത്രീകൾക്ക് വേണ്ടി ആരംഭിച്ചത്. കേരളത്തിൽ 2017 മാർച്ചിൽ സാമൂഹ്യ നീതി വകുപ്പിന് കീഴിൽ കേരള സംസ്ഥാന വനിതാ വികസന കോർപറേഷനാണ് 24*7 സമയവും സേവനം ലഭിക്കുന്ന കൺട്രോൾ റൂം തുറക്കുകയും സേവനം സംസ്ഥാനത്ത് ലഭ്യമാക്കുകയും ചെയ്തത്. സ്ത്രീകളുടെ ക്ഷേമത്തിനായുള്ള സർക്കാർ പദ്ധതികളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യമാണ് പദ്ധതിക്കുണ്ടായിരുന്നത്. സ്ത്രീകൾക്ക് എതിരായ അതിക്രമം തടയുക, സർക്കാർ സേവനങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക, നിത്യ ജീവിതത്തിൽ ആവശ്യമായ സേവനം (ഉദാ: അടുത്തുള്ളആശുപത്രി, ഡേ കെയർ തുടങ്ങിയ വിവരങ്ങൾ) സ്ത്രീകൾക്ക് നൽകുക, പോലീസിൻ്റെ അടിയന്തര സേവനം ലഭ്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഹെൽപ് ലൈൻ വഴി നൽകുന്നത്.ഹെൽപ് ലൈൻ്റെ പ്രവർത്തനം 2023 ൽ കൂടുതൽ ശക്തിപ്പെടുത്തുകയും വനിതാ-ശിശു ഡയറക്ടറേറ്റിലേക്ക് ഹെൽപ് ലൈൻ സെൻ്റർ മാറ്റി സ്ഥാപിക്കുകയും ചെയ്തു. അതുവരെ മിത്ര 181 എന്നറിയപ്പെട്ടിരുന്ന സംവിധാനം 181 വിമൻ ഹെൽപ് ലൈൻ എന്ന് പുനർനാമകരണം ചെയ്തു. 181 വനിതാ ഹെൽപ് ലൈനിലെ നെറ്റ്‌വർക് അഡ്‌മിനിസ്ട്രേറ്റർ ഒഴികെ എല്ലാ ജീവനക്കാരും സ്ത്രീകളും നിയമത്തിലോ, സോഷ്യൽ വർക്കിലോ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയ പ്രൊഫഷണലുകളുമാണ്. ആരോടും പറയാത്ത, പറഞ്ഞിട്ടും ഫലമില്ലാത്ത മനസിൻ്റെ വ്യഥകൾ പങ്കുവെക്കാനും പരിഹാരം കാണാനും സധൈര്യം വിളിക്കൂ, 181 വിമൻ ഹെൽപ് ലൈനിൽ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്