ഷുക്കൂർ പെടയങ്ങോടിന്റെ വരാന്ത ചായപ്പീടിക പുസ്തകച്ചർച്ച ‘സഞ്ചരിക്കുന്ന വരാന്തയാവുന്നു’

പേരാവൂർ : എഴുത്തുകാരൻ ഷുക്കൂർ പെടയങ്ങോട് സ്വന്തം നാട്ടിൽ തുടങ്ങിയ വരാന്ത ചായപ്പീടിക പുസ്തകച്ചർച്ച പരിപാടി ‘സഞ്ചരിക്കുന്ന ‘വരാന്തയായി മാറുന്നു. ഇക്കുറി മണത്തണ അയോത്തുംചാലിൽ ഷുക്കൂർ എത്തിയത് സി. എം സുനിൽകുമാറിന്റെ ‘വീട്ടിലെ ഊണ് ‘ എന്ന ചെറിയൊരു തനി നാടൻ ഹോട്ടലിൽ. ഷുക്കൂറിന്റെ വരാന്ത സുനിലിന്റെയും വരാന്ത യായി. ആദ്യമായി ചർച്ച ചെയ്തത് ഷനോജ്.ആർ. ചന്ദ്രന്റെ കഥകൾ. പുതു തലമുറ കഥാകൃത്തുകളിൽ ശ്രദ്ധേയനായ ഷനോജ് ആലപ്പുഴ ചമ്പക്കുളം സ്വദേശിയാണ്. അയോത്തുംചാലിലെ വരാന്തയിൽ ആലപ്പുഴയിൽ നിന്ന് ഷനോജും എത്തി. കാലൊടിഞ്ഞ പുണ്യാളൻ ഉൾപ്പെടെയുള്ള കഥകളെ കുറിച്ച് വായനക്കാരുടെ അഭിപ്രായങ്ങൾ കേട്ടു. കഥാകൃത്തുമായി സംവാദവുമുണ്ടായി. പൊതുപ്രവർത്തകനായ ഷിജിത്ത് വായന്നൂർ ചർച്ചക്ക് തുടക്കം കുറിച്ചു. തുടർന്ന് ഡാലിയ ജോണി, അർസൽ അസിബിൻ മുഹമ്മദലി, ശിവദർശന എന്നിവരും കഥകളെക്കുറിച്ച് വിലയിരുത്തി സംസാരിച്ചു. ഷുക്കൂർ പെടയങ്ങോട് ചർച്ച നിയന്ത്രിച്ചു. എഴുത്തുകാരായ വിനോയ് തോമസ്, വി.കെ. ജോസഫ്, ജിജേഷ് ഭാസ്കർ, ചിത്രകാരൻ ജോയ് ചാക്കോ, നാടക പ്രവർത്തകൻ രാജേഷ് മണത്തണ, സാംസ്‌കാരിക പ്രവർത്തകരായ പി. ശിവദാസൻ, മഞ്ജു ലക്ഷ്മി, എൻ. ശൈലജ, പി. പി വ്യാസ്ഷാ, ജോസ് ചേരിയിൽ തുടങ്ങിയവരും സംവാദത്തിൽ പങ്കെടുത്തു. സുനിൽ.പി. ഉണ്ണി, ദിലീപ് എന്നിവരുടെ പാട്ടുകളോടെയാണ് പരിപാടി തുടങ്ങിയത്. അയോത്തുംചാലിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി പേർ വരാന്തയിൽ എത്തിയിരുന്നു. ഏപ്രിൽ മാസം വീണ്ടും ചർച്ച ഇതേ ഹോട്ടലിൽ സംഘടിപ്പിക്കുമെന്ന് ഷുക്കൂർ അറിയിച്ചു.