കള്ളടാക്സിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ്

തിരുവനന്തപുരം: കള്ളടാക്സിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ കുമാർ. വാഹനം വാടകയ്ക്കു നൽകണമെങ്കിൽ നിയമപരമായി നൽകാമെന്ന് പറഞ്ഞ മന്ത്രി, ഇരുട്ട് കൊണ്ട് ആരും ഓട്ട അടയ്ക്കുകയും വേണ്ടെന്നും വ്യക്തമാക്കി. ആലപ്പുഴ കളർകോട് അപകടത്തിലും പണം വാങ്ങിയാണ് വാഹന ഉടമ കുട്ടികൾക്ക് വാഹനം നൽകിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആ കാറിന്റെ ഉടമ എത്ര ഉച്ചത്തിൽ സംസാരിച്ചാലും പണം വാങ്ങിയാണു കുട്ടികൾക്ക് വാഹനം നൽകിയതെന്നായിരുന്നു മന്ത്രി പറഞ്ഞത്.
കളർകോട് അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. സ്വകാര്യ വാഹനങ്ങൾ പണം വാങ്ങി അനധികൃതമായി ഓടിക്കാൻ നൽകുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കും. ആർസി ഉടമയുടെ ഭാര്യയ്ക്കോ മക്കൾക്കോ സഹോദരങ്ങൾക്കോ കൂട്ടുകാർക്കോ വാഹനം ഓടിക്കാമെന്നും മന്ത്രി വ്യക്തമാക്കി. ആർ.സി ഉടമയുടെ ഭാര്യയ്ക്കോ മക്കൾക്കോ സഹോദരങ്ങൾക്കോ കൂട്ടുകാർക്കോ വാഹനം നൽകാൻ പാടില്ലെന്നല്ല ഗതാഗത കമ്മീഷണർ പറഞ്ഞതെന്നും ഒരു ബന്ധവുമില്ലാത്ത ആളുകൾക്ക് വാഹനം പണം വാങ്ങിച്ച് ഓടിക്കാൻ കൊടുക്കരുതെന്നാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
‘‘ആരും തെറ്റിദ്ധരിപ്പിക്കാൻ നോക്കേണ്ട. ഇരുട്ട് കൊണ്ട് ആരും ഓട്ട അടയ്ക്കുകയും വേണ്ട. നിങ്ങൾക്ക് വാഹനം വാടകയ്ക്കു നൽകണമെങ്കിൽ നിയമപരമായി നൽകാം. ഇതിനായി റജിസ്ട്രേഷൻ ചെയ്യണം. ബ്ലാക്ക് ആന്റ് വൈറ്റ് ബോർഡ് വച്ച് ഓടിക്കാം. അല്ലാതെ പാവം ടാക്സിക്കാരുടെ വയറ്റത്തടിക്കരുത്. അവർ കള്ളടാക്സികൾ എന്ന് വിളിക്കുന്നത് വെറുതെയല്ല. ഓട്ടോക്കാരും ടാക്സിക്കാരും നികുതി അടച്ചാണ് വാഹനം ഓടിക്കുന്നത്. അവരെ മണ്ടൻമാരാക്കി കൊണ്ടാണ് നികുതി അടയ്ക്കാത്ത ചില ആളുകൾ ഇത്തരം വാഹനങ്ങൾ ഓടിക്കാൻ കൊടുക്കുന്നത്. ഇതു തെറ്റു തന്നെയാണ്’’ – ഗണേഷ് കുമാർ പറഞ്ഞു.
‘‘ആലപ്പുഴ കളർകോട് അപകടത്തിലും ഇതു തന്നെയാണ് നടന്നത്. ആ കാറിന്റെ ഉടമ എത്ര ഉച്ചത്തിൽ സംസാരിച്ചാലും പണം വാങ്ങിയാണു കുട്ടികൾക്ക് വാഹനം നൽകിയത്. അതു തെറ്റാണ്. ചുറ്റുപാടും താമസിക്കുന്നവരോട് പൊലീസും എംവിഡിയും ചോദിക്കും. ആർസി ഉടമയുടെ ഭാര്യയ്ക്കോ മക്കൾക്കോ സഹോദരങ്ങൾക്കോ കൂട്ടുകാർക്കോ വാഹനം ഓടിക്കാം. അതു പാടില്ലെന്നല്ല ഗതാഗത കമ്മീഷണർ പറഞ്ഞത്. ഒരു ബന്ധവുമില്ലാത്ത ആളുകൾക്ക് വാഹനം പണം വാങ്ങിച്ച് ഓടിക്കാൻ കൊടുക്കരുതെന്നാണ്. ശക്തമായ നടപടി എടുക്കും. അത് ചില്ലറ നടപടി ആയിരിക്കില്ല.’’ –ഗണേഷ് കുമാർ പറഞ്ഞു.