പയ്യന്നൂർ ഇനി പൂങ്കാവനം; എങ്ങും പൂച്ചെടികൾ
പയ്യന്നൂർ: നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പയ്യന്നൂർ ടൗണിൽ ചെടികൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു. പെരുമ്പ ദേശീയപാതാ കവല മുതൽ സെയ്ന്റ് മേരീസ് സ്‌കൂളിന് സമീപംവരെ റോഡിനരികിൽ ഇരുവശത്തും പൂച്ചെടികൾ വെച്ചുകഴിഞ്ഞു.
നഗരസഭയാണ് പദ്ധതി നടപ്പാക്കുന്നത്. ടൗണിന്റെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ചെടികൾ വെച്ചുപിടിപ്പിക്കുന്നതാണ് പദ്ധതി. ശുചിത്വനഗരം സുന്ദരനഗരം എന്ന നഗരസഭാ പദ്ധതിയുടെ ഭാഗമായി തുടങ്ങിയ പദ്ധതിയാണിത്. നഗരം പരിസ്ഥിതിദിനത്തിൽ കണ്ടത് എങ്ങും പൂത്തുലഞ്ഞുനില്ക്കുന്ന പൂച്ചെടികളാണ്.
പയ്യന്നൂർ ടൗൺ സ്ക്വയർ, ഗാന്ധിപാർക്ക് എന്നിവിടങ്ങളിലെല്ലാം പൂച്ചെടികൾ വെച്ചുകഴിഞ്ഞു. വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
ചെടികൾ സംരക്ഷിക്കാനും വെള്ളമൊഴിക്കാനുമെല്ലാം വ്യാപാരികളും വെള്ളമൊഴിക്കാനുമെല്ലാം വ്യാപാരികളും സഹകരിക്കും.
പുതിയ ബസ്സ്റ്റാൻഡ് മുതൽ കുട്ടികളുടെ പാർക്ക് വരെയും നഗരസഭാ ഓഫീസ് മുതൽ ബൈപാസ് റോഡ് വരെയും കെ.എസ്.ആർ.ടി.സി. കവല, പെരുമ്പ മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലെല്ലാം ചട്ടികൾ സ്ഥാപിച്ച് പൂച്ചെടികൾ നടുന്നുണ്ട്. ഒരാഴ്ചയ്ക്കകം പയ്യന്നൂർ ടൗണിലെ പ്രധാന കേന്ദ്രങ്ങളെല്ലാം പൂച്ചെടികളാൽ സമ്പന്നമാകും. എവർഷൈൻ ഗാർഡൻ എന്ന സ്ഥാപനത്തിനാണ് പദ്ധതിയുടെ ചുമതല. ഒരുവർഷം ചെടികളുടെ സംരക്ഷണവും പരിപാലനവും ഇവരുടെ നിയന്ത്രണത്തിലായിരിക്കും.
