Connect with us

Kerala

സിലബസിന് പുറത്തു നിന്ന് പി.എസ്.സി നിലവാരത്തിൽ ചോദ്യം; കഠിനം യു.എസ്.എസ്. പരീക്ഷ

Published

on

Share our post

കോഴിക്കോട്: കേരളത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് കിട്ടുന്ന ദിവസവേതനം എത്രയാണ്? കഴിഞ്ഞ ദിവസം നടന്ന യു.എസ്.എസ്. പരീക്ഷയുടെ സോഷ്യൽ സയൻസ് വിഭാഗത്തിലെ ചോദ്യങ്ങളിലൊന്നാണ്. പാഠപുസ്തകത്തിലോ സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള കൈപ്പുസ്തകത്തിലോ ഒരു പരാമർശവുമില്ലാത്ത ഇത്തരം ചോദ്യങ്ങളായിരുന്നു പരീക്ഷയ്ക്ക്‌ വന്നവയിൽ ഏറിയ പങ്കും. പാഠപുസ്തകവും കൈപ്പുസ്തകവും അടിസ്ഥാനമാക്കിയാണ് കുട്ടികൾ പരീക്ഷയ്ക്ക്‌ തയ്യാറെടുക്കാറുള്ളത്.

സിലബസിന് പുറത്തുനിന്നുവന്ന പി.എസ്.സി. പരീക്ഷാ നിലവാരത്തിലുള്ള ഇത്തരം ചോദ്യങ്ങൾ ഏഴാംക്ലാസുകാരായ കുട്ടികളെ വലച്ചുവെന്നാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരാതി. പത്തുവർഷത്തിനിടെ ഇത്ര കടുത്ത ചോദ്യങ്ങൾ ചോദിച്ചിട്ടില്ലെന്ന് അധ്യാപകർ പറയുന്നു. അറബിക്, മലയാളം, സയൻസ്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ് തുടങ്ങിയ വിഭാഗങ്ങളിലെല്ലാമുള്ള ചോദ്യങ്ങൾ ഒരുപോലെ കുട്ടികളെ കുഴക്കി.

ജയിക്കുന്ന കുട്ടികളുടെ എണ്ണം കുറയ്കുകയാണ് ചോദ്യങ്ങളുടെ ഉന്നമെന്നാണ് അധ്യാപക സംഘടനകളുടെ ആരോപണം. ശരാശരി 10,000 കുട്ടികളാണ് സംസ്ഥാനത്ത് ഒരു വർഷം എൽ.എസ്.എസ്.- യു.എസ്.എസ്. സ്കോളർഷിപ്പുകൾ നേടുന്നത്.

മൂന്നുവർഷം 1500 രൂപയാണ് യു.എസ്.എസ്. സ്കോളർഷിപ്പ് പരീക്ഷ ജയിച്ചാൽ കിട്ടുക. 2018- നുശേഷം ഈ തുക കൊടുത്തിട്ടില്ല. ഈ പശ്ചാത്തലത്തിൽ ജേതാക്കളുടെ എണ്ണം കുറയ്ക്കാനാണ് പരീക്ഷ കടുപ്പിച്ചതെന്നാണ് സംശയമെന്ന് കെ.പി.എസ്.ടി.എ. വടകര വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെ. ഹാരിസ് പറഞ്ഞു.

യു.എസ്.എസ്. ജേതാക്കളുടെ എണ്ണം സ്കൂളുകളുടെ മികവിന്റെ അടയാളമായതോടെ കടുത്ത സമ്മർദമാണ് കുട്ടികൾ നേരിടുന്നത്. അധ്യയനവർഷാരംഭം മുതൽ സ്കൂളുകളിൽ പ്രത്യേക പരിശീലന പരിപാടികൾ നടക്കാറുണ്ട്. അവധിദിവസങ്ങളിലും രാത്രികളിലും ഈ ക്ലാസിലിരുന്നാണ് കുട്ടികൾ തയ്യാറെടുക്കുന്നത്. ഇവരൊക്കെയും പരീക്ഷ കടുപ്പമായതോടെ മാനസികമായി വലിയ പ്രയാസം നേരിടുന്നുണ്ടെന്ന് അധ്യാപകർ പറയുന്നു. രണ്ടുവിഭാഗങ്ങളിലായി 90 മാർക്കിന്റെ ചോദ്യങ്ങളാണ് പരീക്ഷയ്കുള്ളത്. 63 ആണ് കട്ട്ഓഫ് മാർക്ക്.


Share our post

Kerala

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മെയ് 22 മുതല്‍ ഡിജിറ്റല്‍ പണമിടപാട് 

Published

on

Share our post

തിരുവനന്തപുരം: ഈ മാസം 22 മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സമ്പൂര്‍ണ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനം നിലവില്‍ വരും. രാജ്യത്ത് നിലവിലുള്ള ഏത് തരം ഓണ്‍ലൈന്‍ പണമിടപാടുകളും ബസുകളില്‍ നടക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. എ.ടി.എം കാര്‍ഡുകളിലൂടെയും ഓണ്‍ലൈന്‍ വാലറ്റുകളിലൂടെയും ബസുകളില്‍ ടിക്കറ്റെടുക്കാം. ദീര്‍ഘദൂര ബസുകള്‍ പുറപ്പെട്ടശേഷവും ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. ഓരോ സ്റ്റോപ്പിലും ബസ് എപ്പോള്‍ വരുമെന്ന് മൊബൈല്‍ ആപ്പില്‍ അറിയാനാകും. കമ്പ്യൂട്ടറൈസേഷന്‍ പൂര്‍ത്തിയായി. കട്ടപ്പുറത്തെ ബസുകളുടെ എണ്ണം 500 ല്‍ താഴെയാക്കാന്‍ കഴിഞ്ഞതായും മന്ത്രി അറിയിച്ചു.


Share our post
Continue Reading

Kerala

അമ്മ – പകരം വയ്ക്കാനാകാത്ത സ്‌നേഹം; ഇന്ന് ലോക മാതൃദിനം

Published

on

Share our post

ഇന്ന് ലോക മാതൃദിനം. മാതൃത്വത്തേയും മാതാവിനേയും ആദരിക്കുന്ന ദിവസം. ലോകത്തിലെ പലഭാഗങ്ങളിലും മാതൃദിനം പല ദിവസങ്ങളിലായാണ് ആചരിക്കുന്നത്. മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് ഇന്ത്യയിൽ മാതൃദിനം. അമ്മയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ ഒരു ജൻമം മതിയാകില്ല. എന്നാൽ തിരക്കേറിയ ജീവിതയാത്രയിൽ അമ്മക്കായി മാറ്റിവക്കാനും സ്നേഹസമ്മാനങ്ങൾ നൽകാനും ഒരു ദിവസം. മാതൃദിനത്തിന്റെ ലക്ഷ്യം അതാണ്. അമേരിക്കയാണ് ലോകത്ത് ആദ്യമായി മാതൃദിനം ആചരിച്ചത്. പിന്നീട് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളും മാതൃദിനം ആഘോഷിക്കാൻ തുടങ്ങി.

പെറ്റമ്മയോട് മാത്രമല്ല, സ്നേഹവാത്സല്യങ്ങളോടെ കരുതലോടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നവരേയും വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ അവർക്ക് കൂട്ടാകുന്നവരേയും മാതൃദിനത്തിൽ ഓർക്കേണ്ടതുണ്ട്. നമ്മുടെ ജീവിതത്തിൽ അമ്മമാരുടെയും മുത്തശ്ശിമാരുടെയും സ്‌നേഹവും പരിചരണവും ത്യാഗവും തിരിച്ചറിഞ്ഞ് അവരെ ബഹുമാനിക്കാനും അഭിനന്ദിക്കാനും ഉള്ള ഒരു ദിവസമാണിത്. എല്ലാ തെറ്റുകളും പൊറുത്ത്, ക്ഷമയോടെ താങ്ങും തണലുമായ മാതാപിതാക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന കാലത്ത് ഈ മാതൃദിനം ഒരു ഓർപ്പെടുത്തൽ കൂടിയാണ്. വാർധക്യത്തിന്റെ നിസ്സഹായതയിൽ മാതാപിതാക്കളം നമുക്ക് കരുതലോടെ പരിപാലിക്കാം. സ്നേഹത്തോടെ ചേർത്തുനിർത്താം.


Share our post
Continue Reading

Kerala

ഇടുക്കി ഡാമിന്റെ ഉള്ളറകൾ തുറന്നുകാട്ടി കെ.എസ്.ഇ.ബി സ്റ്റാൾ

Published

on

Share our post

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിൽ ശ്രദ്ധേയമായി കെഎസ്ഇബി സ്റ്റാൾ. ഇടുക്കി ഡാമിന്റെ ഉൾക്കാഴ്ചകൾ വെർച്വൽ റിയാലിറ്റിയിലൂടെ അടുത്തറിയാനുള്ള അവസരമാണ് ഇവിടുത്തെ പ്രധാന ആകർഷണം. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത ഇടുക്കി ആർച്ച് ഡാമിന്റെ മുകൾഭാഗം, സ്പിൽവേ ഷട്ടറുകൾ, ഭൂഗർഭ പവർ ഹൗസ് എന്നിങ്ങനെയുള്ള തന്ത്രപ്രധാനമായ മേഖലകളിലൂടെ ഒരു യാത്ര നടത്തിയ പ്രതീതിയാണ് കെഎസ്ഇബിയുടെ വി ആർ അനുഭവം സമ്മാനിക്കുന്നത്. ഡാമിന്റെ നിർമാണ വൈദഗ്ധ്യവും പ്രവർത്തന രീതികളും ഈ യാത്രയിൽ കാണാം. വൈദ്യുതി ഉപഭോക്താക്കൾക്ക് അറിവും അവബോധവും പകരുന്ന നിരവധി കാര്യങ്ങൾ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. ബോർഡിന്റെ വിവിധ സേവനങ്ങൾ, പുതിയ പദ്ധതികൾ, ഓൺലൈൻ ബിൽ പേയ്‌മെന്റ് സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കുന്ന ബോർഡുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതാഘാതമേൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അടിയന്തര ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുള്ള വിവരങ്ങളും അപകടങ്ങൾ ഒഴിവാക്കാനുള്ള നിർദേശങ്ങളും ചിത്രീകരണങ്ങളും സ്റ്റാളിൽ കാണാം. അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള കെഎസ്ഇബിയുടെ ഹെൽപ്പ് ലൈൻ നമ്പറുകളും പ്രധാനപ്പെട്ട ഫോൺ നമ്പറുകളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും രേഖപ്പെടുത്താനായി ഒരു പ്രത്യേക ഡയറിയും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്ന് നേരിട്ട് പ്രതികരണങ്ങൾ സ്വീകരിച്ച് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനാണ് ഇതിലൂടെ വകുപ്പ് ലക്ഷ്യമിടുന്നത്.


Share our post
Continue Reading

Trending

error: Content is protected !!