കാട്ടാന ജനവാസ കേന്ദ്രത്തിൽ; ജാഗ്രത നിർദേശം
മാനന്തവാടി: മാനന്തവാടി നഗരത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ മാത്രം ദൂരമുള്ള കണിയാരത്തും പായോടിലും ഒറ്റയാനെത്തി. വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയാണ് റേഡിയോ കോളർ ഘടിപ്പിച്ച ആന കണിയാരത്ത് ജനവാസ കേന്ദ്രത്തിലെത്തിയത്. ആനയെത്തിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകർ പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി.
ഗോദാവരി കോളനിക്ക് സമീപവും കണിയാരം ലക്ഷം വീട് കോളനിക്ക് സമീപത്തെ വയലിലും ആനയെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.
രാവിലെയാണ് പായോട്കുന്നിൽ പ്രദേശവാസികൾ ആനയെ കണ്ടത്. ജനവാസകേന്ദ്രങ്ങളിലൂടെ നീങ്ങിയ ആന പിന്നീട് പുഴ നീന്തിക്കടന്ന് മാനന്തവാടി താഴെയങ്ങാടി ഭാഗത്തെത്തി.
ന്യൂമാൻസ് കോളേജ്, എൻ.ജി.ഒ. ക്വാർട്ടേഴ്സ്, മിനി സിവിൽ സ്റ്റേഷൻ, കോടതി, സബ് ട്രഷറി, വനം വകുപ്പ് വിശ്രമ മന്ദിരം എന്നിവക്ക് സമീപത്തു കൂടെ എട്ടോടെ മാനന്തവാടി ട്രാഫിക് പോലീസ് സ്റ്റേഷന് മുന്നിലെത്തി. ആനയെ പടക്കം പൊട്ടിച്ച് അകറ്റാൻ വനപാലകരും പോലീസും ശ്രമിക്കുന്നുണ്ട്. എവിടെയും അതിക്രമമൊന്നുമുണ്ടായില്ല.
ആഴ്ചകൾക്ക് മുൻപ് മാനന്തവാടിയുടെ സമീപ പ്രദേശങ്ങളിലിറങ്ങിയ കരടി ആശങ്കയുണ്ടാക്കിയിരുന്നു. ഈ ആശങ്ക നീങ്ങിയപ്പോഴാണ് ജനവാസ കേന്ദ്രങ്ങളിൽ ആനയെത്തിയത്.
