ഇരിട്ടി മർച്ചന്റ് ബാങ്ക് തിരഞ്ഞെടുപ്പ്: എൻ.കുഞ്ഞിമൂസ ഹാജിയുടെ പാനലിന് വിജയം

ഇരിട്ടി : വ്യാപാരികൾ ചേരിതിരിഞ്ഞ് മത്സരിച്ച ഇരിട്ടി മർച്ചന്റ് വെൽഫെയർ കോഓപ്പറേറ്റിവ് സൊസൈറ്റി തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് എൻ. കുഞ്ഞിമൂസ ഹാജി നേതൃത്വം നൽകുന്ന പാനലിന് വിജയം. 11 അംഗ പാനലിൽ ജനറൽ വിഭാഗത്തിൽനിന്ന് മത്സരിച്ച റഫീക്ക് ഗോഡൗൺ ഒഴികെ എല്ലാവരും മികച്ച വിജയം നേടി.
നിലവിൽ ബാങ്ക് ഭരണസമിതിക്ക് നേതൃത്വം നൽകുന്ന ഇരിട്ടി മർച്ചന്റ് അസോസിയേഷൻ പാനലിൽ നിന്ന് ജനറൽ വിഭാഗത്തിൽ മത്സരിച്ച അൻവർ സാദത്ത് ഒഴികെ എല്ലാവരും പരാജയപ്പെട്ടത് കനത്ത തിരിച്ചടിയായി. പട്ടികജാതി-പട്ടികവർഗ സംവരണ വിഭാഗത്തിൽ നിന്ന് എൻ. ദിലീപൻ നേരത്തേ എതിരില്ലാതെ തിരത്തെടുക്കപ്പെടുകയും ഇദ്ദേഹത്തിന്റെ പിന്തുണ ഇരുവിഭാഗവും അവകാശപ്പെടുകയും ചെയ്തിരുന്നു.
തിരഞ്ഞെടുപ്പിലേക്ക് പോകാതിരിക്കാൻ വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ഇടപെട്ട് നിരവധി തവണ അനുരഞ്ജന ചർച്ചകൾ നടത്തിയെങ്കിലും ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനെ തുടർന്നാണ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.
വിജയിച്ച മറ്റ് സ്ഥാനാർഥികൾ:എൻ. കുഞ്ഞിമൂസ ഹാജി, തറാൽ ഈസ, എൻ.കെ. സജിൻ, ഹാഷിം കല്യാൺ (ജനറൽ വിഭാഗം), അജിത ഷാജി, മോളി ബാബു, രാധാ മോഹൻദാസ് (വനിതാസംവരണം), പ്രതാപൻ, റഫിക്ക്, ഗ്രീഷ്മ (നിക്ഷേപ സംവരണം), കീഴൂർ വി.യു.പി. സ്കൂളിൽ നടന്ന തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. 664 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വിജയികളെ ആനയിച്ച് ടൗണിൽ ആഹ്ലാദപ്രകടനവും നടത്തി.