കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുമോ? വിശദ പരിശോധനയ്ക്ക് സുപ്രിംകോടതി, കേന്ദ്രത്തിന് നോട്ടീസ്
ന്യൂഡല്‍ഹി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രിംകോടതി നോട്ടീസ്. കുട്ടികൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ട് തുറക്കുമ്പോൾ മാതാപിതാവിന്റെ നിർബന്ധിത സമ്മതവും ഇ-കെവൈസി ഉൾപ്പെടെയുള്ള സ്ഥിരീകരണവും വേണമെന്നാണ് ആവശ്യം.
ഓൺലൈൻ ഗ്രൂമിങ്, ലൈംഗിക ചൂഷണം, സൈബർ ബുള്ളിയിങ്, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം, പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കം തുടങ്ങിയ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ഐടി ചട്ടങ്ങളിൽ ഭേദഗതിയോ പ്രത്യേക മാർഗനിർദേശങ്ങളോ കൊണ്ടുവരണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഇന്റർനെറ്റ് ഉപയോഗം വ്യാപകമായ ഈ കാലഘട്ടത്തിൽ കുട്ടികളെ ഇത്തരം ദൃശ്യങ്ങളിൽ നിന്നും ഉള്ളടക്കങ്ങളിൽ നിന്നും സംരക്ഷിക്കാൻ ശക്തമായ ഡിജിറ്റൽ നിയന്ത്രണങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് കോടതി നിരീക്ഷിച്ചു.
‘ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ്’ എന്ന സന്നദ്ധ സംഘടനയാണ് ഹർജി സമർപ്പിച്ചത്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ ദൃശ്യങ്ങൾ കൈവശം വെക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമെതിരെ കർശന നിയമങ്ങളുണ്ടെങ്കിലും, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉള്ളടക്കങ്ങൾ തടയുന്നതിനുള്ള ഓട്ടോമേറ്റഡ് ഫിൽട്ടറിംഗ് സംവിധാനങ്ങളോ പ്രായപരിധി പരിശോധിക്കാനുള്ള മാർഗ്ഗങ്ങളോ കാര്യക്ഷമമായി നടപ്പിലാക്കുന്നില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
