വരൂ, ടിക്കറ്റ് എടുക്കാതെ കാണാം മനുഷ്യർ ജാതി മത വ്യാത്യാസമില്ലാതെ നരകിക്കുന്ന കാഴ്ച

Share our post

ചേവായൂർ: കോഴിക്കോട് ഗവ. മെഡിക്കൽ കോളിജിലേക്കു വന്നാൽ സൗജന്യമായി കാണാൻ പറ്റുന്നൊരു കാഴ്ചയുണ്ട്. മനുഷ്യർ ജാതി മത വ്യാത്യാസമില്ലാതെ നരകിക്കുന്ന കാഴ്ച. അവഗണനയുടെ പരകോടിയിൽ വീണുപോയ ഈ പ്രജകളുടെ കാര്യത്തിൽ രാഷ്ട്രീയ വ്യത്യാസമോ ലിംഗ വ്യത്യാസമോ ഇല്ല. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർ വിശ്രമിക്കുന്ന കേന്ദ്രത്തിന്റെ മേൽക്കൂര തകർന്നുകിടക്കുകയാണ്. മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന മേൽക്കൂരയ്ക്ക് താഴെയാണ് വെയിലും മഴയുമേറ്റ് രാവും പകലും മനുഷ്യർ കഴിച്ചുകൂട്ടുന്നത്. ആശുപത്രിയുടെ അകത്തുള്ള ഗർഭിണികളുടെയും കുഞ്ഞുങ്ങളുടെയും വിവരങ്ങളറിയാനായി കാത്തുകിടക്കുകയാണവർ.

നേരെ മുകളിൽ ഫാനിന് സമീപത്ത് ഒരു ഷീറ്റും വശങ്ങളിലെ മൂന്ന് നാല് ഷീറ്റുകളും തകർന്നിട്ടുണ്ട്. കൂടാതെ പിൻഭാഗത്ത് കോൺക്രീറ്റ് തൂൺ പണിയാനായി ഒരു വശത്തെ ഷീറ്റുകൾ മൊത്തം മാറ്റിയതോടെ മഴവെള്ളം പൂർണമായും അകത്തേക്കാണ് വീഴുകയാണ്. ഇന്നലെ രാത്രി മഴ പെയ്തപ്പോൾ ജനം പായയും മറ്റ് സാധനങ്ങളുമെടുത്ത് ആശുപത്രിയുടെ വരാന്തയിലേക്ക് ഓടുകയായിരുന്നു. എളമരം കരീമിന്റെ എംപി ഫണ്ട് ഉപയോഗിച്ച് നിർമിച്ച കരുതൽ കെട്ടിടത്തിന് മുൻവശത്ത് പുതിയ ഷെഡ് നിർമിക്കാൻ ടെണ്ടർ നടപടികൾ പൂർത്തിയായിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. നിലവിലെ വിശ്രമകേന്ദ്രം പൊളിച്ചു നീക്കും. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ നിർമാണം ആരംഭിക്കുമെന്ന് ഐഎംസിഎച്ച് സൂപ്രണ്ട് ഡോ.അരുൺ പ്രീത് പറഞ്ഞു.

പ്രവർത്തിക്കാതെ ലിഫ്റ്റുകൾ
ചേവായൂർ∙ ഗവ.മെഡിക്കൽ കോളജിലെ പ്രധാന ആശുപത്രിയിലെ ലിഫ്റ്റുകൾ കേടായിട്ട് മാസങ്ങൾ. വാർഡുകളിലേക്കുള്ള പ്രധാന കവാടത്തിന് സമീപത്തുള്ള ഒന്നാം നമ്പർ ലിഫ്റ്റും എട്ടാം വാർഡിന് സമീപമുള്ള മൂന്നാം നമ്പർ ലിഫ്റ്റുമാണ് കേടായത്. മാസങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റപ്പണിയൊന്നും നടന്നിട്ടില്ല. മെഡിക്കൽ ഐസിയുവിന് സമീപത്താണ് ഒന്നാം നമ്പർ ലിഫ്റ്റ്. നാല് ലിഫ്റ്റുകളിൽ രണ്ടെണ്ണം കേടായതോടെ രോഗികളെ മുകളിലത്തെ നിലവിലെ വാർഡുകളിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ ഏറെ പ്രയാസപ്പെടുകയാണ്. റാമ്പിലൂടെ തള്ളിക്കൊണ്ടാണ് പലരും രോഗികളെ മുകളിലേക്ക് കൊണ്ടുപോകുന്നത്. ഇടയ്ക്ക് ലിഫ്റ്റ് നന്നാക്കിയെങ്കിലും വീണ്ടും കേടാവുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!