പൊലീസ് ജീപ്പ് ഇടിച്ച് തകർത്ത് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മുടിയും താടിയും വെട്ടിയിട്ടും രക്ഷയില്ല, പ്രതി പിടിയിൽ
പത്തനാപുരം: പൊലീസിന് നേരെ ഗുണ്ടാവിളയാട്ടം നടത്തിയ കേസിൽ പിടവൂർ സ്വദേശി ദേവൻ എന്ന സജീവിനെ തെങ്കാശിയിൽനിന്ന് പിടികൂടി. പിടിക്കപ്പെടാതിരിക്കാൻ മുടിയും മീശയും താടിയും വെട്ടിയ രൂപത്തിലായിരുന്നു പ്രതി. പത്തനാപുരം സി ഐ ബിജു ആർ, എസ് ഐ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സജീവിനെ പിടികൂടിയത്.
സപ്താഹ വേദിയിൽ നായയുമായെത്തി സജീവ് പ്രകോപനം സൃഷ്ടിച്ചതിനെത്തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്നായിരുന്നു സംഭവം. സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ സജീവ് തന്റെ ഓഫ് റോഡ് വാഹനം ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം. പൊലീസ് ജീപ്പിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും സജീവിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. ഗുണ്ടാ നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു
