25 വർഷത്തെ ഒളിച്ചോട്ടത്തിന് അന്ത്യം; പീഡനക്കേസ് പ്രതി മംഗളൂരുവിൽ പിടിയിൽ
തലശ്ശേരി: കാൽനൂറ്റാണ്ടോളം നീണ്ട ഒളിച്ചോട്ടത്തിന് വിരാമമിട്ട് പീഡനക്കേസ് പ്രതിയെ തലശ്ശേരി പോലീസ് പിടികൂടി. 25 വർഷം മുൻപ് തലശ്ശേരിയിലെ ഒരു ലോഡ്ജിൽ നടന്ന പീഡനക്കേസിലെ മൂന്നാം പ്രതിയായ മംഗളൂരു സ്വദേശി നാസറിനെയാണ് (52) പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിയായതിനെ തുടർന്ന് കോടതിയിൽ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു ഇയാൾ. പോലീസിന്റെ കണ്ണുവെട്ടിച്ച് കേരളത്തിലും കർണാടകയിലുമായി വിവിധ സ്ഥലങ്ങളിൽ പലവിധ പേരുകളിലാണ് നാസർ കഴിഞ്ഞിരുന്നത്. കേസിൽ ഹാജരാകാത്തതിനെ തുടർന്ന് തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി (അഡ്ഹോക്ക് കോടതി) നാസറിനെതിരെ വാറൻഡ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. തലശ്ശേരി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സൈഫുദ്ധീൻ എം.ടി.പി, സീനിയർ സിവിൽ പോലീസ് ഓഫീസർ നിധീഷ് എ.കെ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
