ഹുൻസൂരിൽ ബസപകടം: രണ്ടു മലയാളികൾ മരിച്ചു, 20ലേറെ പേർക്ക് പരിക്ക്; അപകടത്തിൽപെട്ടത് കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ ബസ്
ബംഗളൂരു: കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് മൈസൂരുവിനടുത്ത് ഹുൻസൂരിൽ സിമൻറ് ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു മലയാളികൾ മരിച്ചു. ഡി.എൽ.ടി ട്രാവൽസിന്റെ സ്ലീപ്പർ ബസ് ഡ്രൈവർ മാനന്തവാടി പാലമൊക്ക് പിട്ട് ഹൗസില്‍ ഷംസുദ്ധീന്‍ (36), കോ ഡ്രൈവര്‍ കോഴിക്കോട് മലാപറമ്പ് സ്വദേശി പ്രിയേഷ് എന്നിവരാണ് മരിച്ച മലയാളികൾ. ഇരുപതിലധികം പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 3.30 ഓടെ ഹുന്‍സൂരില്‍ നിന്നും ആറ് കിലോമീറ്ററോളം മാറിയാണ് അപകടം. കനത്ത മഴയും വനമേഖല ആയതിനാലും രക്ഷാപ്രവർത്തനം വൈകി. രാവിലെ ഏഴുമണിയോടെ ആണ് മൃതദേഹം പുറത്തെടുക്കാനായത്. അമ്മദിന്റെയും, മറിയത്തിന്റെയും മകനാണ് ഷംസു. ഭാര്യ: ഉമൈബ. മക്കൾ: അമന്‍ സിയാന്‍, അര്‍ബ സൈനബ. സഹോദരങ്ങൾ: ഷാഫി, ഷംസീറ, ഷാഹിറ.
