സ്ക്രീൻ ടൈം കൂടുന്നത് ഒന്‍പത്,പത്ത് വയസ്സുകാരിൽ വിഷാദത്തിനും ഉത്കണ്ഠയ്ക്കും ഇടയാക്കുന്നു
കുസൃതി കാട്ടാതെ കുട്ടികളെ അടക്കിയിരുത്താൻ ഫോണും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും നല്‍കുന്നത് മിക്കവാറും എല്ലാ മാതാപിതാക്കളുടെയും പതിവാണ്. ഇത് കുട്ടികളിൽ പലവിധത്തിലുള്ള പ്രശ്നങ്ങൾക്കും ഇടയാക്കുമെന്ന് പല വിദഗ്ധരും മുന്നറിയിപ്പ് നൽകാറുമുണ്ട്. സ്ക്രീൻ ടൈം കുട്ടികൾക്ക് വലിയ മാനസിക പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ് പുതുതായി പുറത്തുവരുന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. സ്ക്രീൻ ടൈം ക്രമാതീതമാകുന്നത് ഒന്‍പത്, പത്ത് വയസ്സുകാരില്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നുവെന്ന് പഠനം കണ്ടെത്തി. 2010-ന് ശേഷം ജനിച്ച ‘ഐപാഡ് കിഡ്‌സ്’ എന്നറിയപ്പെടുന്നവരിലാണ് സ്‌ക്രീന്‍ ടൈം കൂടുതലായി മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് പഠനം കണ്ടെത്തിയിരിക്കുന്നത്.
രാജ്യത്തെമ്പാടുമുള്ള 9,500 കുട്ടികളില്‍ രണ്ടുവര്‍ഷക്കാലയളവിലാണ് പഠനം നടത്തിയത്. സ്‌ക്രീന്‍ ടൈം കൂടുന്നത് കുട്ടികളില്‍ വിഷാദം, ശ്രദ്ധക്കുറവ്, ദേഷ്യം തുടങ്ങിയവയ്ക്ക് കാരണമാകുന്നു. കുട്ടികള്‍ പുറത്ത് കളിച്ചുനടക്കേണ്ട സമയമാണ് ഇത്തരത്തില്‍ ഡിജിറ്റല്‍ ഗാഡ്ജറ്റുകളില്‍ ചെലവാക്കുന്നത് എന്നത് അവരുടെ മാനസിക ശാരീരിക വളർച്ചയെയും ബാധിച്ചേക്കാം. എട്ട് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികളിൽ പഠനവുമായി ബന്ധപ്പെട്ടതല്ലാത്ത ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം ശരാശരി 5.5 മണിക്കൂറാണ്. കൗമാരപ്രായക്കാരിൽ ഇത് 8.5 മണിക്കൂറാണ്. കോവിഡ് കാലത്താണ് കുട്ടികളിലെ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം അധികരിച്ചതെന്നും പഠനത്തിൽ കണ്ടെത്തി. ഹൈസ്‌കൂൾ ക്ലാസുകളിൽ പഠിക്കുന്ന 42 ശതമാനം പേരിലും ഇത് മാനസിക പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നതായും പഠനം പറയുന്നു. എപ്പോഴും സങ്കടത്തോടെയിരിക്കുക എന്നതാണ് പ്രധാന ലക്ഷണം.
