ഏഴില്ല, ഭൂമിയില്‍ ആറ് ഭൂഖണ്ഡങ്ങള്‍ മാത്രമേയുള്ളൂവെന്ന് പുതിയ പഠനം

Share our post

ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഓസ്ട്രേലിയ, അന്‍റാര്‍ട്ടിക്ക എന്നിങ്ങനെ ഏഴ് ഭൂഖണ്ഡങ്ങളാണ് ഭൂമിയിലുള്ളതെന്നാണ് നമ്മള്‍ പഠിച്ചിട്ടുള്ളത്. എന്നാല്‍, ഏറ്റവും പുതിയ പഠനം പറയുന്നത് ഭൂമിയില്‍ ഏഴല്ല, ആറ് ഭൂഖണ്ഡങ്ങളേയുള്ളൂ എന്നാണ്. ഗ്രീൻലാൻഡ് കടലിനും വടക്കൻ അറ്റ്‌ലാന്‍റിക് സമുദ്രത്തിനും ഇടയിലുള്ള ഐസ്‌ലാൻഡിൽ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തല്‍. ഭൂമിയുടെ ലിത്തോസ്ഫെറിക് പ്ലേറ്റുകളുടെ ചലനത്തെ വിശദീകരിക്കുന്ന ഒരു ശാസ്ത്രീയ സിദ്ധാന്തമാണ് പ്ലേറ്റ് ടെക്റ്റോണിക്സ്. 20 -ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ആദ്യമായി നിർദ്ദേശിച്ച ഈ ആശയം 1960 -കളിൽ വ്യാപകമായി. ഭൂമിയുടെ ഭൂമിശാസ്ത്ര പ്രക്രിയകളെക്കുറിച്ചുള്ള മനുഷ്യന്‍റെ ധാരണകളില്‍ വിപ്ലവമായിരുന്നു ആ കണ്ടെത്തല്‍. പ്ലേറ്റ് ടെക്റ്റോണിക്സ് സിദ്ധാന്തമനുസരിച്ച്, ഭൂമിയുടെ പുറംതോട് പല പ്ലേറ്റുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഭൂമിയുടെ അകക്കാമ്പിന് മുകളിലുള്ള പാറകള്‍ നിറഞ്ഞ ആന്തരിക പാളി ഈ ആവരണത്തിന് മുകളിലൂടെയാണ് നീങ്ങുന്നത്. യൂറോപ്യൻ, വടക്കേ അമേരിക്കൻ ഭൂഖണ്ഡങ്ങളുടെ തകർച്ചയ്ക്ക് പിന്നിലെ ഭൂമിശാസ്ത്ര പ്രക്രിയകളെക്കുറിച്ചുള്ള വിശദമായ പഠനത്തിൽ നിന്ന് പുതിയ വാദം ഉയര്‍ന്നുവന്നതെന്ന് റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.

എർത്ത് ഡോട്ട് കോം (Earth.com) എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഭൂമിക്ക് ആറ് ഭൂഖണ്ഡങ്ങൾ മാത്രമേയുള്ളൂവെന്ന് ഡോ. ജോർദാൻ ഫെഥിയന്‍റെ നേതൃത്വത്തിലുള്ള ഡെർബി സർവകലാശാലയിലെ ഗവേഷകരുടെ സംഘം അവകാശപ്പെട്ടുന്നു. ഗവേഷകരുടെ അഭിപ്രായപ്രകാരം യൂറോപ്യൻ, വടക്കേ അമേരിക്കൻ ഭൂഖണ്ഡങ്ങളുടെ വിഭജനം പൂർണമല്ലെന്നും അത് ഇപ്പോഴും തുടരുകയാണെന്നും അവകാശപ്പെട്ടു. 52 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചതായി പരമ്പരാഗതമായി കരുതുന്നതുപോലെ, വടക്കേ അമേരിക്കയിലെയും യുറേഷ്യയിലെയും ടെക്റ്റോണിക് പ്ലേറ്റുകൾ യഥാർത്ഥത്തിൽ വേർപിരിഞ്ഞിട്ടില്ല. അവ ഇപ്പോഴും വേര്‍പിരിയല്‍ പ്രക്രിയയിലാണെന്നും ഡോ. ജോർദാൻ അവകാശപ്പെടുന്നു.

ഇതുവരെ ശാസ്ത്രലോകം വിശ്വസിച്ചിരുന്നത് 60 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് അറ്റ്ലാന്‍റിക് മദ്ധ്യത്തിലെ ഘർഷണം മൂലമാണ് ഐസ്‍ലൻഡ് രൂപം കൊണ്ടതെന്നാണ്. എന്നാല്‍ പുതിയ പഠനം ഈ സിദ്ധാന്തം തള്ളിക്കളയുന്നു. യൂറോപ്യൻ, വടക്കേ അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള നഷ്ടപ്പെട്ട ശകലങ്ങളുടെ കഷണങ്ങൾ ഐസ്‌ലാൻഡിലും ഗ്രീൻലാൻഡ് ഐസ്‌ലാൻഡ് ഫാറോസ് റിഡ്ജിലും (GIFR) അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ പഠനം അവകാശപ്പെടുന്നത്. അതായത് യൂറോപ്യൻ, വടക്കേ അമേരിക്കൻ ഭൂഖണ്ഡങ്ങളുടെ ഭാഗമായിരുന്നു ഐസ്‍ലന്‍ഡും ഗ്രീൻലാൻഡുമെന്ന്. അവ പഴയ ഭൂഖണ്ഡങ്ങളില്‍ നിന്ന് ഇപ്പോഴും പൂര്‍ണ്ണമായും വിട്ട് പോയിട്ടില്ല. മറ്റൊന്ന് കൂടി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ ഭൂപ്രകൃതികള്‍ ഒറ്റപ്പെട്ടവയല്ല. മറിച്ച് ഒരു വലിയ ഭൂഖണ്ഡ ഘടനയുടെ പരസ്പരബന്ധിതമായ ഘടകങ്ങളാണെന്ന്,

പുതിയ ഭൂമിശാസ്ത്രപരമായ സവിശേഷതയെ ഗവേഷക സംഘം, ‘റിഫ്റ്റഡ് ഓഷ്യാനിക് മാഗ്മാറ്റിക് പീഠഭൂമി’ (Rifted Oceanic Magmatic Plateau) അല്ലെങ്കിൽ ROMP എന്നാണ് വിശേഷിപ്പിക്കുന്നത്. നഷ്ടപ്പെട്ട അറ്റ്ലാന്‍റിസ് നഗരത്തിന്‍റെ സ്ഥാനം കണ്ടെത്താന്‍ പുതിയ പഠനം സഹായിക്കുമെന്നും ഡോ. ജോർദാൻ അവകാശപ്പെടുന്നു. ആഫ്രിക്കയിലെ അഗ്നിപർവ്വത അഫ്ര മേഖലയിലെ വിള്ളലുകളുടെ പരിണാമം പഠിക്കുന്നതിലൂടെയും ഐസ്‌ലൻഡിലെ ഭൂമിയുടെ സ്വഭാവവുമായി ഇതിനെ താരതമ്യം ചെയ്യുന്നതിലൂടെയും, ഈ രണ്ട് പ്രദേശങ്ങളും സമാനമായ രീതിയിൽ വികസിക്കുന്നതായി കാണാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷേ, ഗവേഷണം ഇപ്പോഴും അതിന്‍റെ ആശയപരമായ ഘട്ടത്തിലാണ്. പുരാതന ഭൂഖണ്ഡത്തിന്‍റെ കൂടുതൽ വ്യക്തമായ തെളിവുകൾക്കായി ഐസ്‌ലൻഡിലെ അഗ്നിപർവ്വത പാറകൾ പര്യവേക്ഷണം ചെയ്യാൻ സംഘം പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!