18-കാരിയെ വിവാഹം കഴിക്കണമെന്ന് 20-കാരന്‍; ഇടപെട്ട് ഹൈക്കോടതി

Share our post

കൊച്ചി: പതിനെട്ടുകാരിയെ വിവാഹം കഴിക്കണമെന്ന ഇരുപതുകാരന്റെ അപേക്ഷയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. തൃശൂര്‍ ജില്ലക്കാരായ ഇരുപതുകാരനും പതിനെട്ടുകാരിയുമാണ് വിവാഹം കഴിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഇരുവരും പഠിച്ചുകൊണ്ടിരിക്കെ പ്രണയത്തിലായി. വിവാഹപ്രായം എത്താത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

വിഷയത്തില്‍ ഇടപെട്ട കോടതി പെണ്‍കുട്ടിയുടെ പിതാവുമായും ഹര്‍ജിക്കാരുമായും സംസാരിച്ചു. യുവാവിന് വിവാഹപ്രായമാകാത്തതിനാല്‍ 21 വയസാകുന്നതുവരെ പെണ്‍കുട്ടിയോട് സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകുന്നതിനെക്കുറിച്ച്‌ കോടതി അഭിപ്രായം ആരാഞ്ഞു. എന്നാല്‍ സ്വന്തം വീട്ടിലേക്ക് തിരികെ പോകാന്‍ പെണ്‍കുട്ടി തയാറായില്ല.

തുടര്‍ന്ന് പെണ്‍കുട്ടിയെ, നിലവില്‍ പഠിക്കുന്ന കോളേജ് ഹോസ്റ്റലില്‍ താമസിപ്പിച്ച്‌ പഠിപ്പിക്കാമെന്ന് യുവാവ് കോടതിയില്‍ സമ്മതിച്ചു. പഠനസംബന്ധമായ ചെലവ് വഹിക്കാന്‍ താന്‍ തയാറാണെന്നും വ്യക്തമാക്കി. 21 വയസാകുമ്പോള്‍ വിവാഹം കഴിക്കാമെന്നും അതിനുശേഷം തന്റെ വീട്ടിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോകാമെന്നും യുവാവ് കോടതിക്ക് മുൻപാകെ സമ്മതിച്ചു.

യുവാവിന്റെ ഉറപ്പ് രേഖപ്പെടുത്തിയ കോടതി പെണ്‍കുട്ടി നിലവില്‍ പഠിക്കുന്ന കോളേജ് ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കാന്‍ തീരുമാനമെടുത്തു. പെണ്‍കുട്ടിയുടെ ലോക്കല്‍ ഗാര്‍ഡിയനായി യുവാവിന്റെ വീട്ടുകാരെയും നിയമിച്ച ജസ്റ്റിസ് അനു ശിവരാമന്‍, ജസ്റ്റിസ് വിജു എബ്രഹാം എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഹര്‍ജി തീര്‍പ്പാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!