അമ്മയെ മകന്‍ വെട്ടിക്കൊന്നു
മരട് (എറണാകുളം): ചമ്പക്കരയില്‍ അമ്മയെ മകന്‍ ഫ്ലാറ്റിൽ പൂട്ടിയിട്ട് മണിക്കൂറുകളോളം കൊലവിളി നടത്തിയ ശേഷം വെട്ടിക്കൊന്നു. മരട് തുരുത്തിൽ അമ്പലത്തിന് സമീപമുള്ള ചമ്പക്കരയിലെ ബ്ലു ക്ലാഡ് എന്ന അപാർട്മെന്റിൽ താമസിക്കുന്ന കാഞ്ഞിരവേലിൽ അച്ചാമ്മ എബ്രഹാം (75) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. മകന്‍ വിനോദ് എബ്രഹാമിനെ(51) നെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തു. വിനോദ് അഭിഭാഷകനാണ്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം. ഈ ഫ്ലാറ്റിൽ ഏഴു വർഷമായി ഇവർ താമസം തുടങ്ങിയിട്ട്. ഏഴ് കുടുംബങ്ങളാണ് താമസിക്കുന്നത്. ഫ്ലാറ്റിനുള്ളിലെ ബഹളം കേട്ട് അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉച്ചയ്ക്ക് 2 മണി മുതൽ വിനോദ് അക്രമ സ്വഭാവം കാണിക്കുന്നതായി അയൽവാസികൾ പൊലീസിനെ വിളിച്ചറിയിച്ചിരുന്നു. എന്നാൽ, അമ്മ തന്നെ പൊലീസിനെ തിരിച്ചയച്ചു. വൈകീട്ട് അഞ്ചു മണിയോടെ വീണ്ടും വഴക്കിടുകയായിരുന്നു. വിനോദ് വാതിൽ അകത്തു നിന്നും കുറ്റി ഇട്ട ശേഷം അമ്മയെ ക്രൂരമായി മർദിച്ചു. ശബ്ദം നിലച്ചതോടെ സംശയം തോന്നി പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴേക്കും വൃദ്ധയെ മകന്‍ കൊലപ്പെടുത്തിയിരുന്നു. അച്ചാമ്മയുടെ മൃതദേഹം ആസ്പത്രിയിലേക്ക് മാറ്റി.
