കോവിഡ്: വിവിധ പി.എസ്.സി ലിസ്റ്റുകൾ 3 മാസം നീട്ടാൻ ഹൈക്കോടതി നിർദേശം
കൊച്ചി : കോവിഡ് കാലത്ത് പിഎസ്‌സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ തടസ്സം നേരിട്ടത് കണക്കിലെടുത്ത് റാങ്ക് ലിസ്റ്റുകൾ കുറഞ്ഞത് 3 മാസമെങ്കിലും നീട്ടേണ്ടതായിരുന്നുവെന്ന് ഹൈക്കോടതി.
ബെഞ്ചിന്റെ പരിഗണനക്ക് വന്ന കേസുകളിൽ ഉന്നയിക്കപ്പെട്ട റാങ്ക് ലിസ്റ്റുകൾ കാലഹരണപ്പെട്ട തീയതി മുതൽ 3 മാസത്തേക്ക് നിലനിർത്തണമെന്നും ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ ഹർജിക്കാരുടെ ക്ലെയിം പരിഗണിക്കണമെന്നും കോടതി പി.എസ്.സി.ക്ക് നിർദേശം നൽകി.
2021 ഫെബ്രുവരി അഞ്ചിനും ഓഗസ്റ്റ് മൂന്നിനുമിടക്ക് കാലാവധി തീരുന്ന വിവിധ ലിസ്റ്റുകൾ സർക്കാർ 2021 ഓഗസ്റ്റ് 4 വരെ നീട്ടിയിരുന്നു. എന്നാൽ, ഏകീകൃത സ്വഭാവമില്ലാത്ത നടപടിയാണിതെന്നും ചില ലിസ്റ്റുകൾക്ക് 2 മാസം മാത്രമാണ് കിട്ടിയതെന്നും ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെയും (കെ.എ.ടി) ഹൈക്കോടതിയെയും സമീപിച്ചു.
ലാസ്റ്റ് ഗ്രേഡ് സെർവന്റ്, വനിതാ കോൺസ്റ്റബിൾ, ഹെൽത്ത് സർവീസ് നഴ്സ് ഗ്രേഡ്–2, എച്ച്.എസ്.എ അറബിക് (കാസർകോട്), എച്ച്.എസ്.എ സയൻസ് (മലപ്പുറം) തുടങ്ങി വിവിധ ലിസ്റ്റുകളിലുള്ളവർ ഹർജി നൽകിയെങ്കിലും കെ.എ.ടി.യും ഹൈക്കോടതി സിംഗിൾ ബെഞ്ചും അനുവദിച്ചില്ല. തുടർന്നുള്ള അപ്പീലിലാണ് ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി. കെ.എ.ടി.യു.ടെയും ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെയും ഉത്തരവുകൾ നിലനിൽക്കില്ലെന്ന് പറഞ്ഞ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
പി.എസ്.സി നടപടിയിലെ വീഴ്ച സംബന്ധിച്ച് ഡിവിഷൻ ബെഞ്ച് പറയുന്നതിങ്ങനെ: ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനാവാത്ത അസാധാരണ സാഹചര്യമെന്ന് ബോധ്യപ്പെട്ടാൽ നടപടിച്ചട്ടം 13 (5) പ്രകാരം 3 മാസം മുതൽ ഒന്നര വർഷം വരെ ലിസ്റ്റ് നീട്ടാൻ പി.എസ്.സി.ക്ക് അധികാരമുണ്ട്. ഇതനുസരിച്ച് കുറഞ്ഞതു 3 മാസം നീട്ടണമെന്നും ഈ കാലയളവിൽ വരുന്ന ഒഴിവുകളിൽ നിയമന ശുപാർശ നൽകണമെന്നും വ്യവസ്ഥയുണ്ട്.
2021 ഫെബ്രുവരി അഞ്ചിനും 2021 ഓഗസ്റ്റ് മൂന്നിനുമിടയ്ക്ക് കാലഹരണപ്പെടുന്ന ലിസ്റ്റുകളുടെ കാലാവധി നീട്ടേണ്ട സാഹചര്യം പി.എസ്.സി.ക്ക് ബോധ്യപ്പെട്ട സാഹചര്യത്തിൽ കുറഞ്ഞത് 3 മാസമെങ്കിലും നീട്ടണമായിരുന്നു. റിപ്പോർട്ടിങ് തടസ്സപ്പെട്ട കാലയളവ് ലിസ്റ്റിന്റെ യഥാർഥ കാലാവധിയിൽനിന്ന് ഒഴിവാക്കുകയാണ് വേണ്ടിയിരുന്നത്. അങ്ങനെയെങ്കിൽ 6 മാസത്തോളം നീട്ടിക്കിട്ടുമായിരുന്നു. കുറഞ്ഞത് 3 മാസമെങ്കിലും കിട്ടുന്ന തരത്തിൽ ലിസ്റ്റ് നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം ന്യായമാണ്.
