പോക്സോ മറയാക്കി വ്യാജപരാതികൾ നൽകുന്നവർക്കെതിരെ നടപടി വരും

Share our post

തിരുവനന്തപുരം : ബാലാവകാശ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ ഉത്തരവിറക്കി ബാലാവകാശ കമ്മീഷൻ. പോക്സോ നിയമം മറയാക്കി വ്യാജപരാതികൾ നൽകുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. ക്രിമിനൽ സ്വഭാവം ഉള്ള കുട്ടികളെ നേർവഴിക്ക് നടത്താൻ പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.

ബാലനീതി നിയമത്തിന്റെ ആനുകൂല്യത്തിൽ കുട്ടികൾ ചെയ്യുന്ന പല കുറ്റകൃത്യങ്ങളും അവഗണിക്കപ്പെടുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ഉത്തരവിറക്കിയത്. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ബാലനീതി നിയമപ്രകാരം ശിക്ഷ ഉറപ്പാക്കണം.

പോക്സോ നിയമമടക്കമുള്ള ബാലാവകാശ സംരക്ഷണ നിയമങ്ങൾ വളച്ചൊടിച്ച് ദുരുപയോഗം ചെയ്യുന്നതായും കമ്മീഷൻ വിലയിരുത്തി. ഇത് പ്രകാരം ബാലനീതി നിയമത്തിന്റെ പേരിൽ വ്യാജ പരാതി നൽകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ബാലാവകാശ നിയമ ലംഘനം ഭയന്ന് പല അധ്യാപകരും കുട്ടികളുടെ കാര്യങ്ങളിൽ ഇടപെടുന്നതിൽ വിമുഖത കാട്ടുന്നതായി കണ്ടെത്തി. ഈ പ്രവണത കുട്ടികളുടെ ഭാവി ജീവിതത്തെ അടക്കം മോശമാക്കുമെന്നാണ് കമ്മീഷൻ വിലയിരുത്തുന്നത്.

അതുകൊണ്ടുതന്നെ ഉചിതമായ നടപടികൾ സ്വീകരിക്കാൻ അധ്യാപകരെ പ്രാപ്തരാക്കുന്ന തരത്തിൽ പരിശീലനപരിപാടി സംഘടിപ്പിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർക്കും കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!