മണ്ണിനടിയിൽ പുതഞ്ഞുപോയ 17 ജീവനുകൾ; പുത്തുമലയുടെ നടുക്കുന്ന ഓർമകൾക്കിന്ന് നാല് വയസ്
കല്‍പറ്റ: വയനാട് മേപ്പാടിയിലെ പുത്തുമല ഉരുൾപൊട്ടലിന്‍റെ നടുക്കുന്ന ഓർമകൾക്ക് നാല് വയസ്. 2019 ആഗസ്റ്റ് എട്ടിന് മണ്ണിനടിയിൽ പുതഞ്ഞുപോയ 17 ജീവനുകളിൽ 12 പേരുടെ മൃതദേഹങ്ങളാണു പുറത്തെടുക്കാനായത്. അഞ്ചുപേരെ കണ്ടെത്താന്‍ പോലുമായില്ല. മരിക്കാത്ത ഓർമകളെ അകലങ്ങളിലേക്കുമാറ്റി അതിജീവനത്തിന്‍റെ പുതുപാതയിലാണിന്ന് പുത്തുമല നിവാസികൾ.
2019 ആഗസ്റ്റ് എട്ടിന് വൈകിട്ടു നാലിനായിരുന്നു സംസ്ഥാനത്തെയൊന്നാകെ ഞെട്ടിച്ച ആ മഹാദുരന്തം. തോട്ടം തൊഴിലാളികൾ തിങ്ങിത്താമസിക്കുന്ന പുത്തുമല എന്ന ഈ ഗ്രാമം ഒരു മഹാദുരന്തത്തിൻ്റെ പേരായി മാറുകയായിരുന്നു പിന്നെ. ഉറ്റവരും ഉടയവരും പൊടുന്നനെ മരണക്കയത്തിലേക്ക് മാഞ്ഞുപോയത് അഞ്ച് വർഷങ്ങൾക്കിപ്പുറവും മറക്കാനാകുന്നില്ല ആർക്കും.
ഓർമയായ പ്രിയപ്പെട്ടവർ ദൂരെ ദൂരെ ഒരു യാത്ര പോയതാണെന്ന് മനസ്സിനെ ധരിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെടുകയാണ് ഇവർ.
തിരച്ചിലിൽ കണ്ടുകിട്ടാത്തവർഉരുൾപൊട്ടലിൽ സർവതും നഷ്ടമായവർ സർക്കാരിൻ്റെയും സന്നദ്ധ പ്രവർത്തകരുടെയും പുനരധിവാസ പദ്ധതികളുടെ ബലത്തിൽ പുതിയ ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുകയാണിപ്പോൾ. അപ്പോഴും ഓർമകൾക്ക് മുറിവേറ്റവരുടെ അതിജീവന പദ്ധതികൾക്കെല്ലാം മറവിയെന്ന മരുന്നിൻ്റെ അഭാവത്തിൽ പരിമിതികളേറെയുണ്ടെന്ന് ജീവിതംകൊണ്ട് തിരിച്ചറിയുകയാണ് ഈ നിസ്സഹായ മനുഷ്യർ.
