കണ്ണൂര്‍ കൃഷ്ണാ ജ്വല്ലറിയില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത കേസ്; മുന്‍ജീവനക്കാരി മുന്‍കൂര്‍ ജാമ്യഹര്‍ജി നൽകി

കണ്ണൂർ: കണ്ണൂർ താവക്കരയിലെ കൃഷ്ണാ ജൂവലറിയിൽ നിന്നും കോടികളുടെ തട്ടിപ്പു നടത്തിയെന്ന കേസിൽ ഒന്നാം പ്രതിയും മുൻജീവനക്കാരിയുമായ ചിറക്കൽ കൃഷ്ണാഞ്ജലിയിലെ കെ.സിന്ധു അറസ്റ്റു തടയുന്നതിനായി ശനിയാഴ്ച രാവിലെ പതിനൊന്നുമണിക്ക് മുൻകൂർ ജാമ്യഹർജി നൽകി.
തലശേരി ജില്ലാസെഷൻസ് കോടതിയിൽ സിന്ധുവിന് വേണ്ടി അഡ്വ.കെ.വി മനോജ്കുമാർ, അഡ്വ.വിപിൻ സുരേന്ദ്രൻ, എന്നിവരാണ് ഹർജി ഫയൽ ചെയ്തത്.
ജ്വല്ലറി മാനേജിങ് പാർട്ണൽ ഡോ. സി.വി രവീന്ദ്രനാഥിന്റെ പരാതിയിൽ ജൂലൈ മൂന്നാം തീയ്യതിയാണ് ഇവർക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തത്. സ്ഥാപനത്തിലെ ചീഫ് അക്കൗണ്ടന്റായ സിന്ധു കണക്കുകളിൽ കൃത്രിമം കാണിച്ചു ഏഴരകോടി തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസെടുത്തത്.
പരാതി നൽകി മൂന്നാഴ്ച പിന്നിട്ടിട്ടും പൊലിസിന് പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇതിനിടെയാണ് ഇവർ മുൻകൂർ ജാമ്യത്തിനായി തലശേരി കോടതിയെ സമീപിച്ചത്.
എന്നാൽ പ്രതിക്കായി ലുക്കൗട്ട് പൊലീസ് ഇറക്കിയിരുന്നുവെങ്കിലു ഇനിയും കണ്ടെത്താനായിട്ടില്ല. കണ്ണൂർ ടൗൺ പൊലിസ് കേസെടുത്ത് രണ്ടു ദിവസത്തിനകം തന്നെ പ്രതി ബംഗ്ളൂര് വഴി വിദേശത്തേക്ക് കടന്നിരുന്നുവെന്നാണ് സൂചന.