പട്ടിക ജാതി പട്ടിക വർഗ്ഗ കോളനികളിലെ ഭൂമി പ്രശ്‌നങ്ങൾക്ക് ഡിസംബറിനുള്ളിൽ പരിഹാരം കാണുമെന്ന് പട്ടയ അസംബ്ലി

Share our post

ഇരിട്ടി: റവന്യു വകുപ്പിന്റെ നിർദ്ദേശ പ്രകാരം പേരാവൂർ നിയോജകമണ്ഡലം തല പ്രഥമ പട്ടയ അസംബ്ലി ഇരിട്ടിയിൽ നടന്നു. ഇരിട്ടി ബ്ലോക്ക് ഓഫീസ് ഹോളിൽ നടന്ന അസംബ്ലിയിൽ ഉയർന്നുവന്ന പട്ടയം ഉൾപ്പെടെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങളിൽ ഈ വർഷം ഡിസംബറിനുള്ളിൽ പരിഹാരം കാണാനുള്ള ശ്രമം നടത്തുമെന്ന് ഇരിട്ടി താലൂക്ക് തഹസിൽദാർ സി.വി. പ്രകാശൻ യോഗത്തെ അറിയിച്ചു.

സണ്ണിജോസഫ് എം. എൽ. എയുടെ അധ്യക്ഷതയിൽ നടന്ന അസംബ്ലിയിൽ നിയോജക മണ്ഡലത്തിലെ ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് തല ജനപ്രതിനിധികളും തഹസിൽദാർ ഉൾപ്പെടെ ജീവനക്കാരുടെ നിറഞ്ഞ സാന്നിധ്യവും അസംബ്ലിയെ സജീവമാക്കി.

നിയോജക മണ്ഡലത്തിലെ പട്ടികജാതി, പട്ടിക വർഗ്ഗ കോളനികളിലെ പട്ടയ പ്രശ്‌നം ഉൾപ്പെടെ ഭൂമി സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും ഡിസംബറിനുള്ളിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ യോഗത്തിന് ഉറപ്പ് നൽകി.

മേഖലയിൽ ഇത്തരത്തിൽ 513 പരാതികളാണ് ലഭിച്ചിട്ടുളളത്. കോളനികളിൽ ഊര് മൂപ്പന്റെ പേരിൽ ലഭിച്ച പട്ടയമാണെങ്കിൽ ഇപ്പോൾ കോളനികളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ഭൂമി അളന്ന് തിരിച്ച പട്ടയം നൽകാനുള്ള നടപടിയുണ്ടാക്കും.

പട്ടയം ഇല്ലാത്ത കോളനികളാണെങ്കിൽ പ്രദേശത്തെ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ താമസ ഭൂമിയുടെ നാല് അതിരുകൾ നിശ്ചയിച്ച് അവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് അളന്നു തിരിച്ചു നൽകണം. ഓരോരുത്തർക്കും ലഭിച്ച ഭൂമിയുടെ അളവ് അവരെ ബോധ്യപ്പെടുത്തുകയും വേണം. ഇക്കാര്യം കർശനമായി വില്ലേജ് ഓഫീസർമാർ നടപ്പിലാക്കാണം.

ഓണത്തിന് മുൻമ്പ് ഇത്തരം നടപടികൾ പൂർത്തിയാക്കുകയും ക്രിസ്തുമസിന് മുൻമ്പ് പുതുവത്സര സമ്മാനമായി അവർക്ക് പട്ടയവും നൽകാൻ കഴിയണമെന്ന തഹസിൽദാരുടെ നിർദ്ദേശം ആഹ്ളാദത്തോടെയാണ് ജനപ്രതിനിധികൾ സ്വീകരിച്ചത്.

ഇരിട്ടി നഗരസഭയിൽ സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത 71 കുടുംങ്ങൾ ഉണ്ടെന്ന് ചെയർപേഴ്‌സൺ കെ. ശ്രീലത പറഞ്ഞു. ഇപ്പോൾ കോളനികളിലുള്ള ഉപയോഗിക്കാത്ത സ്ഥലം കണ്ടെത്തി ഭൂമി ഇല്ലാത്തവർക്ക് നല്കാനും കഴിയണം. ചാവശേരി ടൗൺഷിപ്പ് കോളനിയിൽ ഇങ്ങനെയുള്ള സ്ഥലങ്ങൾ ഏറെയുണ്ടെന്നും അവർ പറഞ്ഞു.

മുണ്ടായാംപറമ്പ് കോളനിയിലെ പട്ടയ പ്രശ്‌നം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ്. പ്രസിഡന്റ് കെ.വേലായുധനും അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്‌സൻ മിനി വിശ്വനാഥനും ഉന്നയിച്ചു. ആറളം ഫാമിലെ 300 കുടുംബങ്ങളുടെ പട്ടയ പ്രശ്‌നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷും അയ്യൻകുന്നിലെ പാലത്തുംകടവ്, കച്ചേരിക്കടവ് , കരിക്കോട്ടക്കരി കൊട്ടുകപ്പാറ കോളനികളിലെ പ്രശ്‌നങ്ങൾ ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ് ബീന റോജസ്, അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, ജോസ് എ. വൺ, ഐസക്ക് ജോസഫ് എന്നിവർ ഉന്നയിച്ചു.

പായത്ത് വീടും സ്ഥലവും ഇല്ലാത 100-ൽ അധികം കുടുംബങ്ങളുണ്ടെന്നും സർക്കാർ ഭവന പദ്ധതിയിൽ പോലും ഇവരെ അംഗങ്ങളാക്കാൻ കഴിയുന്നില്ലെന്നും പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി പറഞ്ഞു. ചതിരൂർ 110 കോളനിയിലെ പ്രശ്‌നങ്ങളും കണിച്ചാർ, ആറ്റഞ്ചേരി, പൂളക്കുറ്റി, പുതുശ്ശേരി, ശാന്തിഗിരി മേഖലകളിലെ പട്ടയ പ്രശ്‌നങ്ങളും യോഗത്തിൽ ഉന്നയിച്ചു.

പ്രശ്‌നങ്ങൾക്ക് അടിയന്തിരമായി പരിഹാരം ഉണ്ടാക്കാൻ ആറുമാസത്തിന് പകരം മൂന്ന് മാസത്തിലൊരിക്കലെങ്കിലും പട്ടയ അസംബ്ലി കൂടാനുള്ള നടപടിയുണ്ടാക്കാണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സണ്ണി ജോസഫ് എം .എൽ. എ നിർദ്ദേശിച്ചു.

എം. എൽ. എയ്ക്ക് പുറമെ ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബിനോയി കുര്യൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ, മറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, ടി.ബിന്ദു, റോയി നമ്പുടാങ്കം, ആന്റണി സബാസ്റ്റ്യൻ, വേണുഗോപാലൻ, ജില്ലാപഞ്ചായത്ത് അംഗം ലിസി ജോസഫ് , താലൂക്ക് ഭൂരേഖാ വിഭാഗം തഹസിൽദാർ എം.ലക്ഷ്മണൻ എന്നിവരും സംബന്ധിച്ചു.

മട്ടന്നൂർ നിയോജക മണ്ഡലം തല അസംബ്ലി 24ന് കെ.കെ. ശൈലജ എം. എൽ. എയുടെ അധ്യക്ഷതയിൽ മട്ടന്നൂർ നഗരസഭാ ഹാളിൽ നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!