വിരമിച്ചാലും മുതിർന്ന ഉദ്യോഗസ്ഥർ ഉന്നതപദവികളിൽത്തന്നെ; സാമ്പത്തിക ബാധ്യതയില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഉയർന്ന പദവികളിൽ നിന്ന് വിരമിക്കുന്ന ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥർക്ക് സർക്കാരിന്റെ ഉന്നതപദവികളിൽത്തന്നെ പുനർനിയനമെന്ന പതിവ് രണ്ടാം പിണറായിസർക്കാരും തുടരുന്നു.
ഒരുവിഭാഗം മുതിർന്ന ഉദ്യോഗസ്ഥർക്ക് ഇത്തരം പദവികളിൽ അവസരം നിഷേധിക്കുന്നതായും സർക്കാരിനെ അനുകൂലിക്കുന്നവർക്ക് നിയമനത്തിൽ പരിഗണന നൽകുന്നതായും ആരോപണണമുയർന്നിട്ടുണ്ട്.
എന്നാൽ, ഓരോ സ്ഥാനത്തിനുമുള്ള നിശ്ചിതയോഗ്യതയും അവരുടെ വൈദഗ്ധ്യവും കണക്കിലെടുത്താണ് നിയമനമെന്ന് മറുഭാഗം വാദിക്കുന്നു.
ഇത്തരം നിയമനങ്ങളിലൂടെ സാമ്പത്തികബാധ്യത ഉണ്ടാകില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. പെൻഷൻതുകയിൽ കുറവുവരുത്തിയുള്ള ശമ്പളമേ നൽകുന്നുള്ളൂ. സർക്കാർ സംവിധാനത്തിലുണ്ടായിരുന്നവരെത്തന്നെ നിയമിക്കുമ്പോൾ അനുഭവസമ്പത്ത് പ്രധാനമാണ്. അതിനാണ് സർക്കാർ മുൻഗണന നൽകുന്നതും.
അടുത്തിടെ വിരമിച്ച ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയാണ് ഏറ്റവുമൊടുവിൽ സർക്കാരിലെ ഉന്നതപദവിയിലെത്തിയത്; പൊതുമേഖലാ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ചെയർമാനായി.
മറ്റുള്ളവ ഇങ്ങനെ
മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ കെ. ജയകുമാർ-ഐ.എം.ജി. ഡയറക്ടർ
മുൻ ചീഫ് സെക്രട്ടറി ഡോ. കെ.എം. അബ്രഹാം-മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി
മുൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ-കൊച്ചി മെട്രോയുടെ എം.ഡി.
മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥൻ പി.എച്ച്. കുര്യൻ-കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ചെയർമാൻ
ആഭ്യന്തരവകുപ്പ് സെക്രട്ടറിയായി വിരമിച്ച ടി.കെ. ജോസ്-വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ
മുതിർന്ന മുൻ ഉദ്യോഗസ്ഥൻ എ. ഷാജഹാൻ-സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ
പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന കെ.വി. മോഹൻകുമാർ-സംസ്ഥാന ഭക്ഷ്യകമ്മിഷൻ ചെയർമാൻ
ഡോ. വിശ്വാസ് മേത്ത-സംസ്ഥാന വിവരാവകാശ കമ്മിഷൻ
മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥ ഉഷാ ടൈറ്റസ്-അസാപ് സി.ഇ.ഒ.