കന്നഡ നടനും സംവിധായകനും ഗാനരചയിതാവുമായ സി.വി. ശിവശങ്കർ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ നടനും സംവിധായകനും ഗാനരചയിതാവുമായ സി.വി. ശിവശങ്കർ (90) അന്തരിച്ചു. ബെംഗളൂരുവിൽ വസതിയിലെ പൂജാ മുറിയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും രണ്ട് ആൺമക്കളുമുണ്ട്.
കർണാടകയുടെ പാരമ്പര്യത്തോടും സംസ്കാരത്തോടും മണ്ണിനോടുമുള്ള ഇഷ്ടം സ്വന്തം രചനകളിലൂടെ പ്രകടിപ്പിച്ച കലാകാരനായിരുന്നു സി.വി. ശിവശങ്കർ. കന്നഡയിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
1933 മാർച്ച് 23-ന് തുംകൂരിലെ തിപ്തൂരിലായിരുന്നു ശിവശങ്കറുടെ ജനനം. നാടകവേദികളിലൂടെയാണ് സിനിമാപ്രവേശനം. രാജ്കുമാർ നായകനായി 1958-ൽ പുറത്തുവന്ന ശ്രീകൃഷ്ണ ഗാരുഡി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. രത്ന മഞ്ജരി, ഹൊയ്സാല, മഹാ തപസ്വി, നമ്മ ഊരു എന്നിവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങൾ.
നിരവധി ചിത്രങ്ങൾക്കായി ഗാനരചനയും നിർവഹിച്ചു. കന്നഡ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും കന്നഡ രാജ്യോത്സവ പുരസ്കാരവും അദ്ദേഹം കരസ്ഥമാക്കി.