പെരുമാൾക്ക് തിരുവാതിര ചതുശ്ശതം നിവേദിച്ചു; അരി അളന്നുവാങ്ങി അമ്മ രാജ മടങ്ങി

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ ആദ്യ വലിയ വട്ടളം പായസം തിരുവാതിര ചതുശ്ശതം ഇന്നലെ പെരുമാൾക്ക് നിവേദിച്ചു. കരിമ്പനക്കൽ ചാത്തോത്ത് തറവാട്ട് വകയായിരുന്നു തിരുവാതിര നാൾ പായസ നിവേദ്യം.
പന്തീരടി കാമ്പ്രം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിപ്പാട് പന്തീരടി പൂജയ്‌ക്കൊപ്പമാണ് പായസം ഭഗവാന് നിവേദിച്ചത്. തുടർന്ന് അവകാശികൾ പായസം പകർന്നു നൽകിയതിന് ശേഷം കോവിലകം സ്ഥാനീകർ വലിയ വട്ടളം പായസ നിവേദ്യം ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു. രണ്ടാമത്തെ വലിയ വട്ടളം പായസ നിവേദ്യമായ പുണർതം ചതുശ്ശതം ഇന്നു നടത്തും.
ഉച്ചയ്ക്ക് പന്തീരടി പൂജ കഴിഞ്ഞ് ഉച്ചശീവേലിക്ക് ശേഷമാണ് ദേവന്റെ പ്രസാദമായ തൃക്കൂർ അരി അളവ് നടന്നത്. കോട്ടയം കോവിലകത്തെ സുഭദ്ര തമ്പുരാട്ടിക്ക് ശ്രീകോവിലിനുളളിൽ വച്ച് സ്വർണത്തളികയിൽ അരി അളന്നു നൽകി. പെരുമാളിന്റെ അനുഗ്രഹമായി ലഭിച്ച തൃക്കൂർ അരി മേൽമുണ്ടിൽ അളന്നു വാങ്ങി കോട്ടയം കോവിലകത്തെ അമ്മ രാജ മടങ്ങി.
തൃക്കൂറായുള്ള അരി മേൽമുണ്ടിന്റെ അഗ്രത്തിൽ കെട്ടി തലയിലേറ്റി വാളറയിലും തിടപ്പള്ളിയിലും വണങ്ങിയ ശേഷം കിഴക്കേ നടയിൽ അമ്മാറക്കൽ തറയിലെത്തി ജന്മശാന്തിയിൽ നിന്ന് പ്രസാദം വാങ്ങിയ ശേഷമാണ് അമ്മ രാജ സന്നിധാനത്തു നിന്നും മടങ്ങിയത്. നാല് ഊരാളന്മാരുടെ തറവാടുകളിലെ സ്ത്രീകൾക്കും ഏഴില്ലം തറവാട്ടിലെ സ്ത്രീകൾക്കും രാത്രിയാണ് അരിയളവ് നടത്തിയത്.
പാലക്കുന്നം സ്ഥാനികനാണ് തിരുവത്താഴപൂജയ്ക്ക് ശേഷം ഇവർക്കായി അരിയളവ് നടത്തിയത്.പായസ നിവേദ്യം വിതരണം ചെയ്ത് തറ ശുദ്ധിയാക്കിയ ശേഷമായിരുന്നു അമ്മ രാജയ്ക്കുള്ള അരി അളവ്. അരി അളവ് കഴിഞ്ഞാലുടൻ ഇവർ സന്നിധാനത്തിന് പുറത്തു പോകണമെന്നും പിന്നീട് ഈ വർഷം ഇവരിലാരും ദർശനത്തിനായി അക്കരെ കൊട്ടിയൂരിൽ പ്രവേശിക്കാൻ പാടില്ലെന്നുമാണ് ചിട്ട.